ഇതാണ് സഖാവ് അയ്യപ്പേട്ടന്‍. പുതുവൈപ്പ് പ്രദേശത്തു ചെങ്കൊടിയുടെ പ്രസ്ഥാനത്തിന് വേരുകളുണ്ടാക്കിയതില്‍ വലിയൊരു പങ്ക് അയ്യപ്പേട്ടനുണ്ട്. 81 മുതല്‍ 2012 വരെ പാര്‍ട്ടി അംഗമായിരുന്നു. പാര്‍ട്ടിയിലില്ലെങ്കിലും ഇ.എം.എസും, എ.കെ.ജിയും, നായനാരും വി.എസുമൊക്കെയാണ് അദ്ദേഹത്തിന്റെ കണ്‍കണ്ട ദൈവങ്ങള്‍. അരയസമുദായാംഗമായ ഇപ്പോഴും കടലില്‍ പോകുന്ന 72കാരനായ അയ്യപ്പേട്ടന്‍ എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ സമരത്തില്‍ സജീവം. അയ്യപ്പേട്ടന്റെ മക്കളും. സമരത്തില്‍ അവരില്‍ ഒരാള്‍ക്കു മര്‍ദനമേല്ക്കുകയും ചെയ്തു.
അയ്യപ്പേട്ടനൊപ്പം കടലില്‍ അവരില്‍ ഒരാള്‍ മാത്രമാണ് പോകുന്നത്. ഒരാള്‍ ടൈല്‍സു പണിക്കു പോകുന്നു. എന്തുകൊണ്ടു പരമ്പരാഗത തൊഴിലില്‍ മക്കള്‍ ഏര്‍പെടുന്നില്ല എന്നുചോദിച്ചാല്‍ കടലില്‍ ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ള മീനില്ല എന്ന് അയ്യപ്പേട്ടന്റെ ഉത്തരം. വല്ലാര്‍പാടമുള്‍പ്പെടെ തീരം നിറയെ പ്രൊജക്ടുകള്‍ വന്നു. കമ്പനികള്‍ വന്നു. കടലില്‍ മലിനജലവും വന്നു. മത്സ്യസമ്പത്തു കുറഞ്ഞു.
ഐ.ഒ.സി. പ്രൊജക്ടിന്റെ അപകട സാധ്യത മാത്രമല്ല, താനുള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി ജനതയുടെ നിലനിലപ്പു സാധ്യമാക്കുന്ന പരിസ്ഥിതി സംതുലനം അപകടത്തിലാണ് എന്ന തിരിച്ചറിവു കൂടിയാണ് അയ്യപ്പേട്ടനെ സമരത്തിലണി ചേരാന്‍ പ്രേരിപ്പിച്ചത്.
' ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. പാര്‍ട്ടിക്കാരനാണ്. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജയിച്ചു വന്ന പഞ്ചായത്തംഗം ശ്രീദേവി രാജ് ഉള്‍പ്പെടെ എല്ലാവരും സമരത്തിലാണ്. അടി കിട്ടിയവരില്‍ പ്രദേശത്തെ സി.പി.എമ്മുകാരുമുണ്ട്. ഞങ്ങള്‍ക്കതില്‍ സങ്കടമില്ല. മനുഷ്യന്റെ നിലനില്‍പ്പു അപകടത്തിലാക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജനകീയ സമരത്തിന് നേതൃത്വം നല്‌കേണ്ടത് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഒരു ശക്തിക്കും ഞങ്ങളെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാകില്ല. ഞങ്ങളാരും തീവ്രവാദികളല്ല. എന്നാല്‍ ഐ.ഒ.സി പദ്ധതിക്കെതിരെ തീവ്രമായ സമരമാണ് നടക്കുന്നത്. സമരം മുന്നോട്ടു പോകുക തന്നെ ചെയ്യും' അയ്യപ്പേട്ടന്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ