പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കും

വ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല 
പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം:  പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി സംഭരണി പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. സംഭരണിയുടെ നിര്‍മാണം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നതു താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി സമരക്കാരും ജനപ്രതിനിധികളും മറ്റു ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇതൊരു ദേശീയ പദ്ധതിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അതിന് എതിരല്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. നിര്‍മാണം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ വിദഗ്ധര്‍ അടങ്ങിയ സമിതി പരിശോധിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെയാണ് നിര്‍മാണം നിര്‍ത്തിവയ്ക്കുക. സമിതി റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ ജനങ്ങളടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കും.

പദ്ധതി ഉപേക്ഷിക്കണമെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. നടത്തിപ്പ് സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. പരിസ്ഥിതി അനുമതി വ്യവസ്ഥകള്‍ ലംഘിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഇതു സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. സമിതി റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.

നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതു തന്നെ സമരത്തിന്റെ വിജയമാണെന്ന് സമര സമിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉന്നയിച്ചതെന്ന് സമിതി അറിയിച്ചു. പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമീപനമായിരിക്കും സമിതി സ്വീകരിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

സമരക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com