തൃശൂര്‍: ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ കള്ളനോട്ട് അച്ചടിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാകേഷിന്റെ ഇടപാടുകള്‍ ദുരൂഹത നിറഞ്ഞതെന്ന് പൊലീസ്.
ഇയാള്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നു,എന്നാല്‍ മുഴുവന്‍ സമയവും തിരക്കിലായിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷനാകുന്ന ഇയ്യാള്‍ എവിടെയാണ് പോയിരുന്നത് എന്ന് സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിജെപിയുടെ പ്രധാന ഫണ്ട് സ്രോതസ്സുകളില്‍ ഒരാളാണ് ഇയ്യാളെന്നു ഇന്നലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് എന്നാണ് രാകേഷ് പണം പലിശക്ക് വാങ്ങാന്‍ എത്തുന്നവരോട് പറഞ്ഞിരുന്നത്. ഇക്കണോമിക്‌സ് ബിരുദധാരിയായ ഇയാള്‍ കംപ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും തുടര്‍ന്ന് ഗള്‍ഫിലും ജോലിചെയ്തിരുന്നു. അവിടെനിന്നും തിരിച്ച് ഡല്‍ഹിയിലെത്തിയ ഇയാള്‍ അവിടെ ഒരു സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങിയാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. രണ്ടുവര്‍ഷം മുമ്പാണ് രാകേഷ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനാകുന്നത്.
വലിയതോതില്‍ പണം പലിശയ്ക്ക് നല്‍കിയിരുന്ന രാകേഷിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം നിലനിന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് അടുത്ത വീട്ടുകാരുടെ ഒരു ആധാരം വായ്പയെടുത്ത് നല്‍കാമെന്നു പറഞ്ഞ് വാങ്ങുകയും പിന്നീട് വ്യാജ ആധാരം മടക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
ഇന്നലെയാണ് ഇയ്യാളുടെ വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയുടെ കള്ള നോട്ടും നോട്ടടി യന്ത്രവും പൊലീസ് പിടിചിചെടുത്തത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ആയിരുന്നു പരിശോധന. കള്ള നോട്ടടി തടയാന്‍ വേണ്ടി നോട്ട് പിന്‍വലിച്ച് അതീവ സുരക്ഷയുള്ള നോട്ടുകള്‍ എന്ന വാദത്തില്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ ഈ യുവമോര്‍ച്ച നേതാവ് അടിച്ചിറക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ