സിപിഎം മാത്രമല്ല സര്‍ക്കാര്‍; ഇത് കോടതികളുള്ള രാജ്യം: മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കാനം

ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യു മന്ത്രി പങ്കെടുക്കണമെന്നും കാനം
സിപിഎം മാത്രമല്ല സര്‍ക്കാര്‍; ഇത് കോടതികളുള്ള രാജ്യം: മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കാനം

തിരുവനന്തപുരം: മൂന്നാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ലഭിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യു മന്ത്രി പങ്കെടുക്കണമെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. സിപിഎം മാത്രമല്ല സര്‍ക്കാര്‍, ഏതു യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയുള്ളു, കോടതികള്‍ ഉള്ള രാജ്യമാണ് ഇത്, മൂന്നാര്‍ കയ്യേറ്റവ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന സൂചനകള്‍ നല്‍കി കാനം പറഞ്ഞു. 

ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ല, അത് അഡ്മിസിട്രേറ്റീവ് കാര്യമാണ്, ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യു സക്രട്ടറിയാണ് മൂന്നാര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചത്. യോഗം വിളിക്കരുതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും യോഗം വിളിക്കുകയായിരുന്നുവെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് കാനം എത്തിയിരിക്കുന്നത്. 

മന്ത്രി എം.എം.മണി ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘം മുഖ്യന്ത്രിയെ കണ്ട് മുന്നാറില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയോട് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പക്ഷേ ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കുകയായിരുന്നു. ഈ കത്ത് തള്ളിയാണ് ഇപ്പോഴത്തെ യോഗം വിളിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com