മാപ്പിന്റെ ഓര്‍മ പുതുക്കി കളക്ടര്‍ ബ്രോ; കമന്റുകള്‍ ആഘോഷിച്ച് ആരാധകര്‍

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സൂക്കറണ്ണന്‍ ഓര്‍മ്മിപ്പിച്ചാ പിന്നെ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെയാണ് പ്രശാന്ത് നായരുടെ വിശദീകരണം 
മാപ്പിന്റെ ഓര്‍മ പുതുക്കി കളക്ടര്‍ ബ്രോ; കമന്റുകള്‍ ആഘോഷിച്ച് ആരാധകര്‍

കൊച്ചി: കുന്നംകുളം മാപ്പിന്റെ ഓര്‍മ പുതുക്കി വീണ്ടും കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. മാപ്പിട്ടും മാപ്പുപറഞ്ഞും പരിഹരിച്ച ഒരു പ്രശ്‌നം വീണ്ടും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് നായര്‍. വീണ്ടും ഷെയര്‍ ചെയ്ത പോസ്റ്റിന് ആരാധകരുടെ പിന്തുണയും ഒപ്പം വിമര്‍ശനങ്ങളുമുയരുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സൂക്കറണ്ണന്‍ ഓര്‍മ്മിപ്പിച്ചാ പിന്നെ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെയാണെന്നാണ് പ്രശാന്തിന്റെ വാദം. കോഴിക്കോട് കളക്്ടറായിരുന്ന കാലത്ത് എംപി എംകെ രാഘവനെ പിആര്‍ഡിയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ അവാസ്തവ പ്രചാരണം നടത്തുകയാണ് കളക്ടറെന്നും കളക്ടര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ മാ്പ്പിട്ട് കളക്ടര്‍ രംഗത്തെത്തിയത്. കളക്ടര്‍ ഇട്ട മാപ്പാകാട്ടെ കുന്നംകുളത്തിന്റെതുമായിരുന്നു. 

പിന്നീട് പ്രശാന്ത് നായര്‍ തന്നെ ക്ഷമ ചോദിച്ച് രംഗത്തെത്തുകയായിരുന്നു. ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം. ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ബഹു. എം.പി.യെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാര്‍മ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍ തന്നെയാണ് പൂര്‍ണ്ണമായും ഉത്തരവാദി എന്ന് പറയാന്‍ എനിക്ക് മടിയില്ലെന്നായിരുന്നു മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com