ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

ബജറ്റ് ചോര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍
ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ചോര്‍ന്നിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സംഭവത്തില്‍ ഭരണഘടനാ ലംഘനമോ നിയമപരമായ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ജനകീയ ബജറ്റിന്റെ ശോഭ കെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ല. ബജറ്റ് ഹൈലൈറ്റ്‌സ് പുറത്തു പോയത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാണെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ധനമന്ത്രി സഭയിലവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ചോര്‍ന്നെന്ന ആരോപണം ആയുധമായെടുത്ത്‌ സഭയെ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം. ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്ത്‌ ബജറ്റ് ചോര്‍ന്ന വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഇത് സ്പീക്കര്‍ തള്ളി. 

സഭ ആരംഭിച്ചയുടനെ ധനമന്ത്രി ബജറ്റ് വിറ്റെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ബജറ്റിന്റെ ഹൈലൈറ്റ്‌സ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് സഭയില്‍ വിശദീകരണം നല്‍കും. 

എന്നാല്‍ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാ സമ്മേളനം പ്രക്ഷുബ്ദമാക്കാനാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനിടെ  ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയതിനു ശേഷം ചീഫ്  സെക്രട്ടറി എസ്.എം.വിജയാനന്ദ് ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ച് പശ്ചിമ ബംഗാളിലേക്ക് പോയി. 

തോമസ് ഐസക്ക് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമോപദേശം തേടിയിരുന്നത്‌. വിജയാനന്ദ് അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ആഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് ചീഫ് സെക്രട്ടറിയുടെ ചുമതല. 

മൂന്നു ദിവസമാണ് ബജറ്റ് ചര്‍ച്ചയെങ്കിലും ബജറ്റ് ചര്‍ച്ച ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികളും പ്രതിപക്ഷം സ്വീകരിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com