തിരുവനന്തപുരം:കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്കുനേര്‍. സഭയില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.ശിവസേനയുടെ പ്രവര്‍ത്തികള്‍ എടുത്തുകാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു.എന്നാല്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ചാവക്കാട് നിന്ന് കൊണ്ടുപോയ പതിനയ്യായിരം ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ പുഴയിലേക്കു ഒഴുക്കി കളഞ്ഞത് സദാചാര ഗുണ്ടായിസം ആണെന്ന് പറഞ്ഞു. അതിന് മറുപടിയായി ഗുരൂവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പറഞ്ഞു. അതിന് ശേഷം ഭരണ,പ്രതിപക്ഷങ്ങള്‍ തമ്മില്‍ കനത്ത വാക്കേറ്റമുണ്ടായി.തുര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെല്ലാം നാടകമാണെന്നും ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക എടുത്തതാണെന്നും പറയുകയുണ്ടായി.
നിങ്ങള്‍കൂടി അറിഞ്ഞു കൊണ്ടുള്ള നാടകമാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം വീണ്ടും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. അവര്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. അതോടെ ഭരണപക്ഷത്ത് നിന്നുള്ള അംഗങ്ങളും നടുത്തളത്തിലേക്കു വന്നു. ഒരു സംഘര്‍ഷത്തിലേക്ക് പോകും എന്ന അവസ്ഥ വന്നപ്പോള്‍ രണ്ടു ഭാഗത്തേയും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം ശാന്താക്കാന്‍ ശ്രമിച്ചു.
പരാമര്‍ശം പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നിന്ന പ്രതിപക്ഷംസഭ ബഹിഷ്‌കരിച്ചു. നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക വെള്ളം കൊണ്ടു വന്നത് തടഞ്ഞ സദാചാര ഗുണ്ടകളെ ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍ പിന്തുണച്ചു എന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഇത് നിയമസഭ രേഖയില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണെന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പുറകേ ഭരണപക്ഷവും നടുത്തളത്തിലിറങ്ങി. വലിയ രീതിയിലുള്ള കയ്യാംകളിയുടെ വക്കോളമെത്തി. ശേഷം ഒരുമണിക്കൂറോളം സഭ നിര്‍ത്തി വെച്ചു. വീണ്ടും ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കാതെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ