ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി മുന്നില്‍; കൂടുതല്‍ കയ്യേറിയത് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയെന്ന് റവന്യു മന്ത്രി

സംസ്ഥാനത്താകെ 377 ഹെക്ടര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി സഭയില്‍ പറഞ്ഞു
ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി മുന്നില്‍; കൂടുതല്‍ കയ്യേറിയത് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നത് ഇടുക്കിയിലെന്ന് റവന്യു മന്ത്രി ഇ.പി.ചന്ദ്രശേഖരന്‍ സഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്താകെ 377 ഹെക്ടര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി സഭയില്‍ പറഞ്ഞു. 

110 ഹെക്ടര്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കിയില്‍ അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. ഇവിടെ ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നിരിക്കുന്നത് കെഡിഎച്ച് വില്ലേജിലാണെന്നും റവന്യു മന്ത്രി വ്യക്തമാക്കുന്നു. കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് സ്പീരിറ്റ് ഇന്‍ ജീസസിന്റെ മേധാവിയാണ്.

ഇടുക്കിയില്‍ സഖറിയാസ് വെള്ളിക്കുന്നേല്‍, സിറില്‍ പി ജേക്കബ് എന്നിവരാണ് ഏറ്റവും അധികം കയ്യേറ്റം നടത്തിയിരിക്കുന്നതെന്നും മന്ത്രി പേരെടുത്ത് സഭയില്‍ പറഞ്ഞു. പി.സി.ജോര്‍ജിന്റെ ചോദ്യത്തിന് മറുപടിയായാണ് റവന്യുമന്ത്രി കയ്യേറ്റവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഭയില്‍ വ്യക്തമാക്കിയത്.

ഇടുക്കിക്ക് പുറമെ വയനാട്ടില്‍ 81 ഹെക്ടറും തിരുവനന്തപുരത്ത് 71 ഹെക്ടര്‍ ഭൂമിയുമാണ് കയ്യേറിയിരിക്കുന്നത്. എറണാകുളത്ത് 31 ഹെക്ടറും, ആലപ്പുഴയില്‍ എട്ട് ഹെക്ടറും, പാലക്കാട് 14, കോഴിക്കോട് 5, കാസര്‍കോട് 22 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമായി കയ്യേറിയിരിക്കുന്നതെന്ന് റവന്യു മന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com