പാലക്കാട് ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടു; പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി നാട്ടുകാര്‍; പ്രതിയെ രക്ഷപ്പെടുത്താനുള്ള പോലീസ് ശ്രമം

ഒടുക്കം അശ്ലീലച്ചുവയില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യല്‍
പാലക്കാട് ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടു; പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി നാട്ടുകാര്‍; പ്രതിയെ രക്ഷപ്പെടുത്താനുള്ള പോലീസ് ശ്രമം

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തില്‍ കരടിക്കുന്ന് തങ്കമണി കോളനിയില്‍ താമസിക്കുന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. മുതലമട വടക്കേചള്ളയില്‍ മലയപ്പന്‍ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ തന്നെ പറയുന്നു. ഇക്കാര്യം അറിയിച്ച് പോലീസില്‍ പരാതി പറയാനെത്തിയ നാട്ടുകാരെ പോലീസ് മടക്കി. ഒടുക്കം ഡിവൈഎസ്പി ഇടപെട്ടശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. തുടര്‍ന്ന് വനിതാപോലീസുപോലുമില്ലാതെ എത്തിയ പോലീസ് സംഘം അശ്ലീലച്ചുവയുള്ള പദങ്ങളുപയോഗിച്ച് കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു. ഇതുവരെ അഞ്ചുതവണ മൊഴിയെടുക്കാനായി എത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ വീണ്ടും പരാതിപ്പെട്ടു.

മുതലമട കാമ്പ്രത്ത് ചെള്ളയില്‍ എറവാളര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിക്കുന്ന തങ്കമണി കോളനിയില്‍ മെയ് അഞ്ചിനായിരുന്നു ആറു വയസ്സുള്ള പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടത്. ചിന്നസ്വാമി എന്നയാളുടെ വീട്ടില്‍ താത്കാലികമായി കഴിയുന്നതിനായി എത്തിയ ബന്ധുക്കളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്.

മിഠായി നല്‍കാമെന്ന് പ്രലോഭിച്ച് തൊട്ടടുത്ത കുളിമുറിയിലേക്ക് കുട്ടിയെ കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു. ആ സമയത്ത് സമീപത്തുണ്ടായ സഹോദരന്‍ കുളിമുറിയുടെ വാതില്‍ അടയ്ക്കുന്നതുകണ്ട് അമ്മയോട് വിവരം പറയുകയായിരുന്നു. സമീപത്തുള്ളവരെയും കൂട്ടി അവിടേക്ക് എത്തി വാതില്‍ തല്ലിപ്പൊളിച്ചപ്പോഴേക്കും മലയപ്പന്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുന്നതിനായി കൊല്ലങ്കോട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍, പരാതി സ്വീകരിക്കണമെങ്കില്‍ പെണ്‍കുട്ടിയും അവരുടെ കുടുംബവും സ്‌റ്റേഷനില്‍ നേരിട്ട് എത്തി പരാതിപ്പെടണം എന്നു പറഞ്ഞ് എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവരെ ഒഴിവാക്കുകയായിരുന്നു. ആറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം അറിയിച്ചിട്ടും തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് കൊല്ലങ്കോട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെടറെ കണ്ട് പരാതി പറഞ്ഞപ്പോഴും ഇതേ സമീപനം തന്നെയാണ് ആവര്‍ത്തിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ ആലത്തൂര്‍ ഡി.വൈ.എസ്.പിയെ കണ്ട് പരാതി ബോധിപ്പിച്ചു. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമാണ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്താന്‍ കൊല്ലങ്കോട് പോലീസ് തയ്യാറായത്. തങ്കമണി കോളനിയിലെത്തിയ പോലീസ് വളരെ മോശമായ രീതിയിലാണ് കേസിന്റെ അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുള്ള പെണ്‍കുട്ടിയോട് സംസാരിക്കേണ്ട രീതിയിലായിരുന്നില്ല പോലീസിന്റെ ചോദ്യം ചെയ്യലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് പെണ്‍കുട്ടിയുടെ മനസ്സിനെ വീണ്ടും മുറിപ്പെടുത്തും വിധമുള്ള ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്. പോലീസിന്റെ ഈ ഇടപെടല്‍ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

വനിതാ പോലീസിന്റെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് അവര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. പിന്നീട് നാട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ വനിതാ പോലീസുമായി എത്തി ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. എന്നാല്‍ അപ്പോഴും പുരുഷന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു പെണ്‍കുട്ടിയോട് ഒട്ടും മയമില്ലാത്തവിധം ചോദ്യങ്ങള്‍ ചോദിച്ചത്. ശരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വന്ന ആറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും, എല്ലാ മാനുഷിക പരിഗണനകളും നല്‍കി പെരുമാറുകയും ചെയ്യേണ്ട സാഹചര്യത്തിലും കാര്‍ക്കശ്യം നിറഞ്ഞ ഒരു സമീപനമാണ് പോലീസ് ആ കുട്ടിയോട് കാണിച്ചത്. കേസ് ഒതുക്കി തീര്‍ക്കുന്നതിലുള്ള പോലീസിന്റെ താത്പര്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത മലയപ്പന്‍ എന്നയാള്‍ ഈ നാട്ടുകാരനല്ലെന്നും ഏതോ തമിഴ്‌നാട്ടുകാരന്‍ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞതാണെന്നുമാണ് പോലീസിന്റെ വാദം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത പച്ചക്കളമാണെന്ന് നാട്ടുകാര്‍ പറയുന്നു. മലയപ്പന്‍ എന്നയാള്‍ വടക്കേചള്ളയിലെ താമസക്കാരനാണെന്നും അട്ടയാംപതിയിലെ സെന്തില്‍ എന്നയാളുടെ തോട്ടത്തിലെ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. ഇത് മറച്ചുവച്ച് പ്രതിയെ രക്ഷപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. പാലക്കാട് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ മോശമായ സമീപനമാണുണ്ടായത്.
പോക്‌സോ, പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം ഉടന്‍ കേസെടുക്കേണ്ട ഒരു വിഷയത്തിലാണ് പോലീസ് ഇത്രയും മോശമായ സമീപനം സ്വീകരിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ത്തന്നെ വാളയാറിലാണ് അടുത്തിടെ സഹോദരിമാരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസുണ്ടായിരുന്നത്. ആ കേസ് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വാളയാര്‍ പോലീസ് ആദ്യം ശ്രമം നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍പോലുമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഏതാണ്ട് സമീപപ്രദേശമായ മുതലമടയില്‍ സമാനമായ സംഭവമുണ്ടായിട്ടും പോലീസ് ശക്തമായ ഇടപെടല്‍ നടത്താതെ ആറുവയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും മാനസികമായി പീഢിപ്പിക്കുന്ന തരത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com