ഭിന്നലിംഗക്കാര്‍ക്ക് താങ്ങായി കോട്ടയം മെഡിക്കല്‍ കോളെജ്; പ്രത്യേക ഒപി ആരംഭിച്ചു

മനോരോഗം, ജനറല്‍ മെഡിസിന്‍, ത്വക്ക് രോഗം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും
ഭിന്നലിംഗക്കാര്‍ക്ക് താങ്ങായി കോട്ടയം മെഡിക്കല്‍ കോളെജ്; പ്രത്യേക ഒപി ആരംഭിച്ചു

കോട്ടയം: സമൂഹത്തില്‍ നിന്നും ഭിന്നലിംഗക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നതിനിടെ ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസമായി കോട്ടയം മെഡിക്കല്‍ കോളെജ്. ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക ഒപി ആരംഭിച്ചാണ് കോട്ടയം മെഡിക്കല്‍ കോളെജ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് പുതു ചരിത്രം എഴുതിയിരിക്കുന്നത്. 

മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയായിരിക്കും ക്ലിനിക്കിന്റെ പ്രവര്‍ത്തനം. മനോരോഗം, ജനറല്‍ മെഡിസിന്‍, ത്വക്ക് രോഗം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഭിന്നലിംഗക്കാര്‍ക്കായുള്ള ആദ്യ സമ്പൂര്‍ണ ക്ലിനിക്കായ ഇവിടെ ലഭ്യമാകും. 

ഇവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനായി ഒരു പാരാ ലീഗല്‍ സ്റ്റാഫിന്റെ സേവനവും ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്റെ സേവനവും ഈ ഒപിയില്‍ ലഭ്യമാകുന്നതോടെ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയമായവര്‍ക്ക് അത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

ആശുപത്രിയില്‍ എത്തിയാല്‍ വേണ്ട പരിഗണന ലഭിക്കാതെ ഭിന്നലിംഗക്കാര്‍ അപമാനിതരാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ആശുപത്രിയില്‍ ചികിത്സക്കെത്തിയാലുണ്ടാകുന്ന അപമാനം മുന്നില്‍ കണ്ട് ചികിത്സയ്ക്ക് മടിക്കുന്ന ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളെജിലെ ഒപി.

ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി ശാന്തകുമാരിയാണ് പ്രത്യേക ഒപി ഉദ്ഘാടനം ചെയ്തത്. കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും, സമൃതി സുരക്ഷ ടിജി പ്രൊജക്ടിന്റേയും സംയുക്ത ആഭിമുഖ്യത്തിലാകും ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com