വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം: കാലടി സര്‍വ്വകലാശാലയില്‍ അധ്യാപകനെതിരെ അന്വേഷണം

വിഷയം വിവാദമായേതോടെ അധ്യാപകന്‍ ക്ഷമാപണവുമായി എത്തിയിരുന്നു. എന്നാല്‍ ഷമാപണം കൊണ്ടൊന്നും പ്രശ്‌നം തീര്‍ക്കാന്‍ നോക്കേണ്ട എന്നായിരുന്നു ശ്രീധന്യയുടെ നിലപാട്
വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം: കാലടി സര്‍വ്വകലാശാലയില്‍ അധ്യാപകനെതിരെ അന്വേഷണം

എറണാകുളം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ അധ്യാപകന്‍ തന്നോട് അശ്ലീല ചുവയോടെ സംസാരിച്ചു എന്ന വിദ്യാര്‍ത്ഥിനിയുടെആരോപണത്തിന്റെ  അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍വ്വകലാശാല വിസി ഉത്തരവിട്ടു. 

കഴിഞ്ഞ ഒമ്പതാം തീയതിയാണ് തനിക്ക് അധ്യാപകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചുകൊണ്ട് ശ്രീധന്യ എന്ന എംഫില്‍ വിദ്യാര്‍ത്ഥിനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 

താന്‍ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന,ക്ലാസുകളില്‍ സ്ത്രീ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന അധ്യാപകനില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റം എന്നും നിങ്ങളെന്നെ പഠിപ്പിച്ച സാറല്ലേ എന്ന് ചോദിച്ചപ്പോള്‍ അത് കോഴ്‌സ് കഴിയുന്നതുവരെയെന്നും ഇപ്പോള്‍ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണാണ് എന്ന് അധ്യാപകന്‍ പറഞ്ഞു എന്നും ശ്രീധന്യ തന്റെ പോസ്റ്റില്‍ കുറിച്ചു. 

ശ്രീധന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌
 

തുടര്‍ന്ന് വിഷയം വിവാദമായേതോടെ അധ്യാപകന്‍ ക്ഷമാപണവുമായി എത്തിയിരുന്നു. എന്നാല്‍ ഷമാപണം കൊണ്ടൊന്നും പ്രശ്‌നം തീര്‍ക്കാന്‍ നോക്കേണ്ട എന്നായിരുന്നു ശ്രീധന്യയുടെ നിലപാട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട എഐഎസ്എഫ് കാലടി സര്‍വ്വകലാശാലാ യൂണിറ്റ് പ്രതിഷധേവും പരാതിയുമായി മുന്നോട്ട് വന്നതോടെയാണ് പെണ്‍കുട്ടിയുടെ കഴമ്പുള്ള ആരോപണം വന്നിട്ടും അതിനെപ്പറ്റി വ്യക്തത വരുത്താന്‍ ശ്രമിക്കാതിരുന്ന സര്‍വ്വകലാശാല സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. 

എഐഎസ്എഫ് വിസിക്ക്‌ നല്‍കിയ പരാതിയുടെ പകര്‍പ്പ്‌

എത്രയും പെട്ടെന്ന് അധ്യപകനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സര്‍വ്വകലാശാല ഇന്റേണല്‍ എന്‍ക്വയറി കമ്മിറ്റി തന്നെ അന്വേഷിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. എഐഎസ്എഫ് കാലടി സര്‍വ്വകലാശാല യൂണിറ്റ് സെക്രട്ടറി എന്‍എസ് ഉണ്ണിമായയാണ് പരാതി നല്‍കിയത്. 

അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥിനികളോട് ഇങ്ങനെ തുടങ്ങിയാല്‍ എന്തുചെയ്യുമന്നും സ്ത്രീ വിരുദ്ധരുടെ കേന്ദ്രമാക്കി സര്‍വ്വകലാശാലയെ മാറ്റാന്‍ സമ്മതിക്കില്ല എന്നും എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ഉണ്ണിമായ സമകാലിക മലയാളത്തോട് പ്രതികരിച്ചു.

ഞങ്ങള്‍ക്ക് വേണ്ടത് ഉടന്‍ നടപടിയാണ്, അല്ലാതെ പുറത്തു നിന്ന് പൊലീസും കോടതിയും അന്വേഷിച്ച് തീര്‍പ്പാക്കാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുന്നില്ല,അങ്ങനെ നില്‍ക്കുകയാണെങ്കില്‍ കോടതി,പൊലീസ് എന്നൊക്കെ പറഞ്ഞ് ആ പെണ്‍കുട്ടിയുടേയും സമയം നഷ്ടപ്പെട്ടേക്കാം. അതിലും നല്ലത്് ഇത്തരക്കാരെ ഇനിയും ഇങ്ങനെ പെരുമാറാന്‍ അവസരം നലര്‍കാതെ കണ്ടെത്തി ഉടന്‍ പുറത്താക്കുന്നതാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷാജി ജേക്കബിന്റെ സംഭവം നമ്മുടെ മുന്നിലുണ്ട്. ഉണ്ണിമായ പറഞ്ഞു.

സംസ്‌കൃത സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം സര്‍വ്വകലാശാല കുറ്റക്കാര്‍ക്കെതിരെ അന്വേഷണമോ നടപടികളോ സ്വീകരിക്കാത്തതാണെന്ന് എഐഎസ്എഫ് കരുതുന്നുവെന്ന് ഞങ്ങള്‍ പരാതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങല്‍ പരാതിയുമായി മുന്നോട്ടു പോകുമ്പോല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി-അധ്യാപിക സമൂഹം ഞങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. ക്യാമ്പസ് അവധിയിലാണ്, തുറന്നുകഴിഞ്ഞാല്‍ ഉടനെ തന്നെ ഇതിനെതിരെ ശക്തമായ ക്യമ്പയിനുകള്‍ സംഘടിപ്പിക്കും. ഉണ്ണിമായ പറഞ്ഞു. 

വിഷയത്തില്‍ പ്രതിഷേധിച്ച് നിരവധി അധ്യാപികമാരും സര്‍വ്വകലാശാലയില്‍ നിന്ന് മുന്നോട്ട് വരുന്നുണ്ട് എന്നതിന് തെളിവാണ് അധ്യാപിക കെഎം ഷീബ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റെ കപടമുഖം തുറന്നുകാട്ടാന്‍ ശ്രീധന്യ കാട്ടിയ ധൈര്യത്തിനൊപ്പം നില്‍ക്കുമെന്നാണ് അധ്യാപിക പോസ്റ്റിലൂടെ പറയുന്നത്. കൂട്ടത്തില്‍ സ്ത്രീപക്ഷം സംസാരിച്ചു നടന്ന അധ്യാപകന്റെ തനി നിറം വെളിച്ചത്തായതിന്റെ ഞെട്ടലും രേഖപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com