കൊച്ചി: മതപരിവര്‍ത്തനം നടത്തിയ ഹാദിയ എന്ന യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദുചെയ്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് അക്രമം നടത്തിയെന്നാരോപിച്ച് എറണാകുളം ജില്ലയില്‍ മുസ്‌ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വൈക്കത്തു നിന്നെത്തിയ പോലീസ് സംഘം ഹാദിയയെ വീട്ടിലെത്തിച്ചു. പോലീസ് സംരക്ഷണയില്‍ കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു ഹാദിയ.
2015നാണ് വൈക്കം സ്വദേശിയായ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാന്‍ എന്നയാളുമായി ഇവരുടെ വിവാഹം നടന്നത്.
സ്വന്തം ഇഷ്ടപപ്രകാരം മതം മാറിയ യുവതിയുടെ വിവാഹം കോടതി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ഏകോപന സമിതിയുടെ മാര്‍ച്ച്. പ്രകടനം ഹെക്കോടതിയിലേക്ക് കടക്കാതെ പൊലീസ് തടഞ്ഞതിനെകത്തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മാര്‍ച്ചിന് പിന്തുണ നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ