സിപിഎമ്മിന് അതൃപ്തി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു

തോമസ് ചാണ്ടി മന്ത്രിയായി തുടരണമോ എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും - ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി 
സിപിഎമ്മിന് അതൃപ്തി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ജനജാഗ്രതാ യാത്രയിലെ പരസ്യ വെല്ലുവിളിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി തോമസ്ചാണ്ടിയെ ശാസിച്ചു. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പിണറായി തോമസ്ചാണ്ടിയെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. ഇനി ഇത്തരത്തിലുള്ഌ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രി ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞദിവസം ജനജാഗ്രതാ മാര്‍ച്ചിനിടെയുണ്ടായ പരാമര്‍ശത്തിലും സിപിഎം നേതാക്കള്‍ക്ക് അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാനുള്ള സിപിഎം തീരുമാനം.

താന്‍ ഭൂമി കയ്യറിയിട്ടില്ല. വഴിയില്‍ മണ്ണിട്ട് നികത്തുകയാണ് ചെയ്തത്. അല്ലാതെ ഞാന്‍ കുഴിയിലൂടെ നടക്കണമെന്നാണോ വിചാരം. മണ്ണിട്ട് നികത്തുന്നത് പുരയിടം വൃത്തിയാക്കുന്നതിന്റെ ഭാഗമാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കുട്ടനാട്ടിലെ 44 പ്ലോട്ടുകളിലേക്കുള്ള വഴിയും മണ്ണിട്ട് നികത്താനുണ്ട്. അത് ഇനിയും നികത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് സിപിഎം നേതാക്കള്‍ക്ക് അതൃപ്തിയുള്ളത്. തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശത്തില്‍ സ്വീകരിക്കേണ്ട നിലപാടും സെക്രട്ടറിയേറ്റ് പരിശോധിക്കും. ഏജിയുമായി സിപിഎം നേതാക്കള്‍ പരസ്യമായി പ്രതികരിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളും സിപിഎം സെക്രട്ടറിയേറ്റ് പരിശോധിക്കും. 

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലപ്പോഴായി മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങള്‍ തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് തോമസ് ചാണ്ടി തന്നെയാണെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. തോമസ് ചാണ്ടി രാജിവെക്കണമെന്നായിരുന്നു സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ പ്രതികരണം.

സമകാലിക മലയാളം ഡെസ്‌ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com