ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം, കേസെടുക്കില്ല; സോളാറില്‍ പൊതുവായ തുടരന്വേഷണം മാത്രം

കേസെടുക്കുന്നത് കൂടുതല്‍ അന്വേഷണത്തിനു മാത്രം മതിയെന്നാണ് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്
ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം, കേസെടുക്കില്ല; സോളാറില്‍ പൊതുവായ തുടരന്വേഷണം മാത്രം

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ ഉടന്‍ കേസെടുക്കില്ല. സരിതയുടെ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം മാത്രം നടത്താനാണ് തീരുമാനം. സരിതയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടാല്‍ മാത്രം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ടുപോവും. 

സരിത എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കേസെടുക്കുന്നത് കൂടുതല്‍ അന്വേഷണത്തിനു മാത്രം മതിയെന്നാണ് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയെന്നാണ് മൊഴി വ്യക്തമാക്കുന്നത്‌. ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെടെണ്ടതാണ്. അങ്ങനെ ബോധ്യപ്പെട്ടതിനു ശേഷം മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ലൈംഗിക ചൂഷണം അഴിമതിയുടെ പരിധിയില്‍ വരുമോയെന്ന് പരിശോധിക്കും.

സോളാര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവായ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ വിഷയങ്ങല്‍ ഇനം തിരിച്ച് നല്‍കുന്നതിന് പകരം പൊതുവായ അന്വേഷണത്തിനാകും നിര്‍ദേശിക്കുക. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാരിനു വേണമെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. 

സോളാര്‍ കേസില്‍ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്വേഷണസംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇറക്കിയിരുന്നില്ല. നാളെ സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിനും, പ്രത്യേകസംഘ രൂപീകരണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയത്.

കേരളം കാത്തിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. രാവിലെ ഒന്‍പത് മണിമുതലാണ് സഭ സമ്മേളിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, നടപടി റിപ്പോര്‍ട്ടും മേശപ്പുറത്ത് വയ്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക പ്രസ്താവനയും നടത്തും. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ അച്ചടിക്കുന്നതിനായി നിയമവകുപ്പ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിനെ ഏല്‍പിച്ചിരുന്നു. 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com