ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ്; ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജസ്റ്റിസ് പിഎസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 
ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ്; ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


തിരുവനന്തപുരം: മന്ത്രിയായിരിക്കെ എ.കെ.ശശീന്ദ്രനെതിരെ ഉയര്‍ന്ന ഫോണ്‍വിളി ആരോപണത്തില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്റ്റിസ് പിഎസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 

രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുന്‍ ജില്ലാ ജഡ്ജി പിഎസ് ആന്റണി കമ്മീഷന്‍ തയാറായില്ല. സമഗ്രമായ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഫോണ്‍വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയെ കുറിച്ചും പരിശോധിച്ചു. നിയമനടപടികളെ കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. 

ശശീന്ദ്രന്റെ തിരിച്ചുവരവിന് നിര്‍ണായകമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഭൂമി കയ്യേറ്റ കേസ് ആണോ, ശശീന്ദ്രന്റെ ഫോണ്‍ വിളി കേസാണോ ആദ്യം തീരുന്നത് എന്നുവെച്ചാല്‍ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് എന്‍സിപിയും എല്‍ഡിഎഫും തീരുമാനിച്ചിരുന്നു. കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതിന് ശേഷം നടത്തിയ പ്രസ്താവനയില്‍, തങ്ങളില്‍ ആര് ആദ്യം അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരുന്നുവോ അവര്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. 

സംഭവത്തില്‍ പരാതിക്കാരി കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയിട്ടില്ല. മാത്രമല്ല, ശാസ്ത്രിയ പരിശോധനകള്‍ നടത്താതെയാണ് ജൂഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായേക്കും എന്നാണ് സൂചന. 

61 രേഖകള്‍ പരിശോധനാ വിധേയമാക്കി, 17 സാക്ഷികളെ വിസ്തരിച്ചുമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കി എന്നും അതിനാല്‍ താന്‍ നല്‍കിയ പരാതിയുമായി  ബന്ധപ്പെട്ട കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com