'ആക്രമണത്തിന് ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു' ; ദിലീപിനെതിരായ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് അന്വേഷണസംഘം
'ആക്രമണത്തിന് ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു' ; ദിലീപിനെതിരായ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. സിനിമാ മേഖലയിലുള്ള പലരെയും ദിലീപ് ഇതിനായി കൂട്ടുപിടിച്ചു. മാധ്യമങ്ങളിലൂടെ ദിലീപ് നടിയെ മോശക്കാരിയാക്കി. നടി ജാഗ്രത പാലിക്കണമായിരുന്നെന്ന് പ്രമുഖരെക്കൊണ്ട് പറയിച്ചതും ദിലീപ് സ്വാധീനം ഉപയോഗിച്ചാണ്. കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചു. പൊതുസമൂഹത്തിന് മുന്നില്‍ താന്‍ നിരപരാധിയെന്ന് വരുത്തിതീര്‍ക്കാനും ദിലീപ് ശ്രമിച്ചതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 

നടിയോടുള്ള കടുത്ത പ്രതികാരമായിരുന്നു ആക്രമണത്തിന് കാരണം. തന്റെ ദാമ്പത്യജീവിതം തകര്‍ത്തത് നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ താന്‍ സംഭവസമയത്ത് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഫെബ്രുവരി 14 മുതല്‍ 21 വരെ ആശുപത്രിയിലായിരുന്നു എന്നാണ് വ്യാജരേഖയുണ്ടാക്കിയത്. എന്നാല്‍ ഈ സമയത്ത് ദിലീപ് രാമലീല സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ ആയിരുന്നുവെന്നും കുറ്റപത്രത്തില്‍ പ്രത്യേക അന്വേഷണസംഘം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെടുന്നത്. 

കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുക. ഇതിനായി പ്രത്യേക കോടതി വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും. വിചാരണ നടപടികള്‍ നീണ്ടുപോയാല്‍ കൂടുതല്‍ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്ന് നിയമോപദേശം ലഭിച്ച കാര്യവും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കും. മുമ്പ് ചില പ്രതികളെയും സാക്ഷികളെയും ദിലീപിന്റെ ആളുകള്‍ സ്വാധീനിച്ചത് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com