കുറിഞ്ഞി ഉദ്യാനം : മുന്‍ വിജ്ഞാപനത്തില്‍ തെറ്റുണ്ട് ; റവന്യൂമന്ത്രിയുടെ നിലപാടിനോട് യോജിപ്പെന്നും മന്ത്രി എംഎം മണി
കോഴിക്കോട്: കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മുന്‍ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എം എം മണി. വേണ്ടത്ര പരിശോധനകള്‍ നടത്തിയല്ല വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജോയ്‌സ് ജോര്‍ജിന് കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമി ഉണ്ടോ എന്ന് അറിയില്ല. മന്ത്രിതല സംഘം ഉദ്യാനത്തിലെത്തി പരിശോധന നടത്തുമെന്നും മന്ത്രി എം എം മണി പറഞ്ഞു. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ പട്ടയമുള്ളവരെ ഒഴിവാക്കുമെന്നും എം എം മണി പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ഉദ്യാനം ആരുടേയും സ്വകാര്യ സ്വത്തല്ല. പത്രക്കാരുടെയും മാധ്യമങ്ങളുടെയും മാത്രം പൊതുസ്വത്താണ് കുറിഞ്ഞി ഉദ്യാനമെന്ന് കരുതേണ്ട. ഉദ്യാനം സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറിനുണ്ട്, അത് സംരക്ഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മണി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച് റവന്യൂമന്ത്രിയുടെ നിലപാടിനോട് പൂര്‍ണ യോജിപ്പാണ്. പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിസ്തൃതിയുടെ കാര്യത്തില്‍ വ്യക്തത വരൂമെന്നും എം എം മണി പറഞ്ഞു.
വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന പട്ടയമുള്ളവരെ ഒഴിവാക്കിയാവും കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുക. മൂന്നാറിലെ ഭൂപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 2006 വെ വിജ്ഞാപനം അനുസരിച്ച് 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനം. എന്നാല്‍ അതിന്റെ വിസ്തൃതി 200 ഹെക്ടറായി ചുരുങ്ങുമെന്നാണ് റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്റെ നിലപാട്. ഇതിനോട് മന്ത്രി ഇ ചന്ദ്രശേഖരന്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതോടെ, ഉദ്യാനത്തില്‍ കയ്യേറ്റവും വ്യാജ പട്ടയവും വര്‍ധിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ