ഷെഫിന്‍ ജഹാന് ഐഎസ് ബന്ധം: ഹാദിയയുടെ ജീവന് ഭീഷണിയെന്ന് അശോകന്‍ സുപ്രിം കോടതിയില്‍

ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെ്ന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ധവാന്‍ കോടതിയില്‍
ഷെഫിന്‍ ജഹാന് ഐഎസ് ബന്ധം: ഹാദിയയുടെ ജീവന് ഭീഷണിയെന്ന് അശോകന്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ഹാദിയുടെ പിതാവ് അശോകന്‍ സുപ്രിം കോടതിയില്‍. ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ട്.  ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെ്ന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ധവാന്‍ കോടതിയില്‍ വാദിച്ചു. 

വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. കേസില്‍ ഹാദിയയെ കേള്‍ക്കുന്നത് അടച്ചിട്ട മുറിയില്‍ വേണമെന്ന അശോകന്റെ വാദം അവതരിപ്പിക്കുന്നതിനിടെയാണ് ശ്യാംധവാന്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ഇസ്ലാമിലേക്കുള്ള മതം മാറ്റം ലക്ഷ്യമിട്ട് പല സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്യാം ധവാന്‍ പറഞ്ഞു. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്നും പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിജസ്ഥിതി അറിയാന്‍ ജഡ്ജിമാര്‍ ഹാദിയയോടു സംസാരിക്കണമെന്നും അത് അടച്ചിട്ട മുറിയില്‍ വേണമെന്നും ശ്യാംധവാന്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്. 

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെ പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇസ്ലാമിലേക്കു മതംമാറ്റിയതുമായി ബന്ധപ്പെട്ട പതിനൊന്നു കേസുകളില്‍ ഏഴിലും സത്യസരണി കക്ഷിയാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. സത്യസരണി മതംമാറ്റ കേന്ദ്രമാണെന്ന് എന്‍ഐഎ അഭിപ്രായപ്പെട്ടു. 

അതേസമയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ ഹാദിയയ്ക്കു നല്‍കണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യത്തെയും വര്‍ഗീതയെയും കൂട്ടിക്കലര്‍ത്തരുത്. പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ ഹാദിയ തീരുമാനിക്കട്ടെയെന്ന് കപില്‍ സിബല്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com