ഹാദിയക്ക് സുപ്രീംകോടതിയുടെ നിയന്ത്രിത സ്വാതന്ത്ര്യം; പഠനം തുടരാം, ഭര്‍ത്താവിനും അച്ഛനുമൊപ്പം വിടില്ല

ഭര്‍ത്താവിന് ഒപ്പം പോകാന്‍ അനുവദിക്കണമെന്ന ഹാദിയയുടെ ആവശ്യം തളളി കൊണ്ട് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലെ ഡീനിനോട് രക്ഷകര്‍ത്താവാന്‍ കോടതി നിര്‍ദേശിച്ചു. 
ഹാദിയക്ക് സുപ്രീംകോടതിയുടെ നിയന്ത്രിത സ്വാതന്ത്ര്യം; പഠനം തുടരാം, ഭര്‍ത്താവിനും അച്ഛനുമൊപ്പം വിടില്ല

ന്യൂഡല്‍ഹി: തനിക്കു സ്വാതന്ത്ര്യം വേണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ചു. മുടങ്ങി കിടന്ന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച്  സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് സുപ്രീംകോടതി അനുമതി നല്‍കി. പഠനകാലയളവില്‍ മെഡിക്കല്‍ കോളേജിലെ ഡീനിനോട് രക്ഷകര്‍ത്താവാകാനും കോടതി നിര്‍ദേശിച്ചു. ഇക്കാലയളവില്‍ ഹാദിയയുടെ സുരക്ഷ ചുമതല തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കണം. മാതാപിതാക്കളുടെ സംരക്ഷണം ഒഴിവാക്കി കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്നും സേലത്തേയ്ക്ക് ഉടന്‍ കൊണ്ടുപോകണം. യാത്രയില്‍ ഹാദിയയുടെ സുരക്ഷ ചുമതല കേരളം വഹിക്കണമെന്നും ഇരുവാദങ്ങളും കേട്ടശേഷം കോടതി നിര്‍ദേശിച്ചു.  അതേസമയം ഹാദിയയും ഷെഫീന്‍ ജഹാനുമായുളള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനും സുപ്രീംകോടതി തയ്യാറായില്ല. ഫലത്തില്‍ വിവാഹം റദ്ദാക്കുന്നതിന് മുന്‍പുളള അവസ്ഥയില്‍ തുടരാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അതേസമയം ഹാദിയയെ ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ വിടുന്ന കാര്യത്തില്‍ സുപ്രീംകോടതി അന്തിമതീരുമാനം പിന്നീട് വ്യക്തമാക്കും. ജനുവരി മൂന്നാം വാരം കേസ്് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

നേരത്തെ തനിക്കു സ്വാതന്ത്ര്യം വേണമെന്നും സ്വന്തം മതവിശ്വാസം അനുസരിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തുറന്ന കോടതിയില്‍ ഹാദിയ കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്ന് ഹാദിയ കോടതിയില്‍ വ്യക്തമാക്കി. പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണ്ട, പഠന ചെലവ് ഭര്‍ത്താവ് വഹിക്കുമെന്ന് ഹാദിയ പറഞ്ഞു.

ഹാദിയയ്ക്കു പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിം കോടതി തള്ളി. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതി മുറിയില്‍ മകള്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നാണ് അശോകന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഹാദിയയുടെ പിതാവ് അശോകന്‍, ഷെഫിന്‍ ജഹാന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഹാദിയയുടെ വാദം കേള്‍ക്കുന്നതു നാളത്തേക്കു മാറ്റാമെന്ന് ഒരു ഘട്ടത്തില്‍ കോടതി തീരുമാനിച്ചെങ്കിലും ഷെഫിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കോടതി സമയം കഴിഞ്ഞിട്ടും വാദം തുടരുകയായിരുന്നു.

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് അശോകന്‍ ആരോപിച്ചു. ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ട്. ഐഎസ് ഏജന്റുമായി ഷെഫിന്‍ ജഹാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ധവാന്‍ കോടതിയില്‍ വാദിച്ചു. ഇസ്ലാമിലേക്കുള്ള മതം മാറ്റം ലക്ഷ്യമിട്ട് പല സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശ്യാം ധവാന്‍ പറഞ്ഞു. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്നും പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നിജസ്ഥിതി അറിയാന്‍ ജഡ്ജിമാര്‍ ഹാദിയയോടു സംസാരിക്കണമെന്നും അത് അടച്ചിട്ട മുറിയില്‍ വേണമെന്നും ശ്യാംധവാന്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയില്‍ എത്തിച്ചത്.

അതേസമയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ ഹാദിയയ്ക്കു നല്‍കണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യത്തെയും വര്‍ഗീതയെയും കൂട്ടിക്കലര്‍ത്തരുത്. പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ ഹാദിയ തീരുമാനിക്കട്ടെയെന്ന് കപില്‍ സിബല്‍ വാദിച്ചു.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സ്‌റ്റോക്‌ഹോം സിന്‍ഡ്രോം പരാമര്‍ശിച്ചു. ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണ് സ്‌റ്റോക്‌ഹോം സിന്‍ഡ്രോം. ഇത്തരം അവസരങ്ങളില്‍ വ്യക്തിയുടെ അഭിപ്രായം സ്വന്തമെന്നു പറയാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു. ഹാദിയ കേസുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിശദീകരിച്ചു.

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെ പേരെ മതം മാറ്റിയിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇസ്ലാമിലേക്കു മതംമാറ്റിയതുമായി ബന്ധപ്പെട്ട പതിനൊന്നു കേസുകളില്‍ ഏഴിലും സത്യസരണി കക്ഷിയാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. സത്യസരണി മതംമാറ്റ കേന്ദ്രമാണെന്ന് എന്‍ഐഎ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com