സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

സംസ്ഥാനത്ത് മാവേലി സ്റ്റോറുകള്‍ തുടങ്ങിയതും ഓണച്ചന്തകള്‍ക്കു തുടക്കമിട്ടതും ച്ന്ദ്രശേഖരന്‍ നായരുടെ കാലത്താണ്
സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

സംസ്ഥാനത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയായ ഇ ചന്ദ്രശേഖരന്‍ നായര്‍ ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയില്‍ ഉള്‍പ്പെടെ ആറു തവണ നിയമസഭാംഗമായി. ഇകെ നായനാര്‍ മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസഭയില്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ ഉണ്ടായിരുന്നു. 1980ലും 87ലും പൊതുവിതരണം, ഭവന നിര്‍മാണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 96ല്‍ ഭക്ഷ്യ പൊതുവിതരണത്തിനും ഭവനത്തിനും പുറമേ നിയമവും ടൂറിസവും കൈകാര്യം ചെയ്തു. 

സംസ്ഥാനം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ ഒരാള്‍ ആയാണ് ഇ ചന്ദ്രശേഖരന്‍ നായര്‍ കണക്കാക്കപ്പെടുന്നത്. 1980ല്‍ ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായിരുന്നപ്പോഴാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഓണച്ചന്തകള്‍ തുടങ്ങിയത്. അതിന്റെ വിജയത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മാവേലി സ്‌റ്റോറുകളുടെ പിറവി. 

സംസ്‌കൃതത്തിലും ഭാരതീയ ദര്‍ശനങ്ങളിലും പാണ്ഡിത്യമുണ്ടായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ സംശുദ്ധമായ പൊതുജീവിതത്തിന് ഉടമായിരുന്നു. ഹിന്ദുമതം ഹിന്ദുത്വം, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏറെക്കാലം പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മാനേജിങ് എഡിറ്റര്‍ ആയിരുന്നു. ജനയുഗത്തില്‍ പ്രതിവാര കോളവും കൈകാര്യം ചെയ്തിട്ടുണ്ട്.

എട്ടു വര്‍ഷം സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് ആയിരുന്നു. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബര്‍ രണ്ടിനാണ് ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്, മനോരമ നായരാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷമാവും സംസ്‌കാര സമയം തീരുമാനിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com