പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ?  മാധ്യമങ്ങളുടെ പ്രവൃത്തി ഇവിടെ അടിയന്തരാവസ്ഥ ഉള്ളതു പോലെ

കേരളത്തിലും ബംഗാളിലും ജിഹാദി ഭീകരത ശക്തിപ്പെടുന്നു. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് താല്‍പ്പര്യം വെച്ച് തീവ്രവാദികളെ സഹായിക്കുന്നു
പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ?  മാധ്യമങ്ങളുടെ പ്രവൃത്തി ഇവിടെ അടിയന്തരാവസ്ഥ ഉള്ളതു പോലെ

ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാല്‍ ഇവിടെ അടിയന്തരാവസ്ഥ ഉള്ളതു പോലെയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കേരളത്തിന് നേര്‍ക്കുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ ന്യായികരിച്ചായിരുന്നു ഫേസ്ബുക്കിലൂടെയുള്ള സുരേന്ദ്രന്റെ പ്രതികരണം. 

കേരള സര്‍ക്കാരിനെയാണ് മോഹന്‍ ഭാഗവത് വിമര്‍ശിച്ചത്. അതിനെ കേരളത്തെ വിമര്‍ശിക്കുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നതെന്തിനാണ് എന്നാണ് സുരേന്ദ്രന്റെ ചോദ്യം. പിണറായി വിജയനേയും, കേരള സര്‍ക്കാരിനേയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ? വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. വിമര്‍ശനങ്ങളോട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിയോജിക്കാം.

വിജയദശമി പ്രസംഗത്തിനിടെ മോഹന്‍ജി ഭാഗവത് നടത്തിയ വിമര്‍ശനം വസ്തുതാപരമാണ്. കേരളത്തിലും ബംഗാളിലും ജിഹാദി ഭീകരത ശക്തിപ്പെടുന്നു. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് താല്‍പ്പര്യം വെച്ച് തീവ്രവാദികളെ സഹായിക്കുന്നു. ഈ വിമര്‍ശനം സംഘം ഇതാദ്യമായല്ല ഉന്നയിക്കുന്നത്. സര്‍ക്കാര്‍ തെററു തിരുത്തുന്നതുവരെ വിമര്‍ശനം തുടരുമെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒററപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിനെതിരെ പ്രചാരണവിഷയമാക്കുന്നവര്‍ക്ക് ന്യായമായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു അസുഖത്തിന്റെ തുടക്കമാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇതുതന്നെയാണ് ഫാസിസം. മാധ്യമങ്ങള്‍ അതിനു ചൂട്ടുപിടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സുരേന്ദ്രന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com