കുറ്റപത്രത്തിന് മൂന്നു ദിനം ശേഷിക്കെ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഉച്ചയ്ക്ക് 1.45ന് 

കുറ്റപത്രത്തിന് മൂന്നു ദിനം ശേഷിക്കെ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഉച്ചയ്ക്ക് 1.45ന് 

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു ദിനം മാത്രം ശേഷിക്കെയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം വരിക. കേസില്‍ ദിലീപ് നല്‍കിയ അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്. നേരത്തെ ദീലിപിന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഈ ജാമ്യഹര്‍ജിയും പരിഗണിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു ദിനം മാത്രം ശേഷിക്കെയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്. 

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മാനേജരെ കാവ്യയുടെ െ്രെഡവര്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസിലെ സാക്ഷിയായ ലക്ഷ്യയുടെ മാനേജരെ കാവ്യാമാധവന്റെ െ്രെഡവര്‍ സുധീര്‍ 41 തവണ ഫോണില്‍ വിളിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷന്‍ വിജയിച്ചാല്‍ 5 കോടി രൂപ  ദിലീപിന് നേട്ടമുണ്ടാകുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. സഹതടവുകാരനായ വിപിന്‍ ലാലിനോടാണ് സുനില്‍കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിപിന്‍ ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യം തടയാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. 

അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ വിവരങ്ങള്‍ അറിയുകയെന്നത് പ്രതിയുടെ അവകാശമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.  


സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമാ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്. ഇതേ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവും ആവര്‍ത്തിച്ചിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com