തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വെട്ടേറ്റു തൂങ്ങിയ കാല്‍പാദവുമായി 350 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടിവന്ന തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
ഈ മാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കാനാണ് തീരുമാനം. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റിപ്പുറത്ത് താമസിക്കുന്ന തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ അറ്റു തൂങ്ങിയ കാല്‍പ്പാദവുമായി 350 കിലോമീറ്ററോളം സഞ്ചരിച്ച് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കുറ്റിപ്പുറം പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കയ്യിലും കാല്‍പാദത്തിലും വെട്ടേറ്റ രാജേന്ദ്രന്റെ കാല്‍പാദം ഒടിഞ്ഞുതൂങ്ങി.
ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചു. അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തി. ഉടന്‍ കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതായി രാജേന്ദ്രന്റെ കൂടെയുണ്ടായിരുന്ന തിരുച്ചിറപ്പിള്ളി സ്വദേശി ശങ്കര്‍ പറഞ്ഞു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്‌ക്കൊള്ളാനും അധികൃതര്‍ പറഞ്ഞതായും ശങ്കര്‍ പറഞ്ഞു. പണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തില്‍നിന്ന് ഒരാള്‍ അറിയിച്ചെന്നും ഇയാള്‍ പറഞ്ഞു. പക്ഷേ, പണമില്ലാത്തതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ