മറുനാടന്‍ തൊഴിലാളികള്‍ കേരളം വിട്ടിട്ടില്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് പിന്നില്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമുണ്ടാകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറുനാടന്‍ തൊഴിലാളികള്‍ കേരളം വിട്ടിട്ടില്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മറുനാടന്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുണ്ടാകുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. ദീപാവലിയായതിനാല്‍ കുറച്ചുപേര്‍ നാട്ടിലേക്ക് പോയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് പിന്നില്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമുണ്ടാകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് തൊഴില്‍ അന്വേഷിച്ചെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സും ആരോഗ്യപരിരക്ഷയും ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച 'ആവാസ്' പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും ടിപി രാമകൃഷ്ണന്‍ അറിയിച്ചു. 
18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 15000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. എന്‍ റോള്‍ ചെയ്യുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളും അടങ്ങുന്ന വിപുലമായ ഡാറ്റാബാങ്ക് തയ്യാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. 2018 ജനുവരി ഒന്നുമുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

പദ്ധതി നടത്തിപ്പിന് കളക്ടര്‍ ചെയര്‍മാനായി ജില്ലാകമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ രജിസ്‌ട്രേഷന് മേല്‍നോട്ടം നല്‍കും. ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ ഈ സെന്ററുകളില്‍ ഭാഷാ നൈപുണ്യമുള്ള മറുനാടന്‍ തൊഴിലാളികളെ തന്നെ നിയമിക്കുന്ന കാര്യം പരിശോധിക്കും. ഇവര്‍ക്ക് താമസസൗകര്യമൊരുക്കുന്ന 'അപ്നാഘര്‍' പദ്ധതിയുടെ ആദ്യ പ്രോജക്ട് പാലക്കാട് കഞ്ചിക്കോട് പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

640 പേര്‍ക്ക് താമസസൗകര്യമുള്ള ഹോസ്റ്റല്‍ അടുത്ത വര്‍ഷമാദ്യം വിതരണം ചെയ്യും. പദ്ധതി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ലഹരി ഉപയോഗം, നിയമപരിരക്ഷ എന്നിവയില്‍ ബോധവത്കരണ പരിപാടി വ്യാപകമാക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com