കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കമോ: അമിത് ഷാ

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 13 പ്രവര്‍ത്തകരെയാണ് ബിജെപിക്ക് നഷ്ടമായത് - ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അമിത് ഷാ
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കമോ: അമിത് ഷാ

സിപിഎം അധികാരത്തിലെത്തിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അനിയന്ത്രിതമായ കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതിയാല്‍ തെറ്റിയെന്നും അമിത്ഷാ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 13 പ്രവര്‍ത്തകരെയാണ് ബിജെപിക്ക് നഷ്ടമായത്. കൂടുതല്‍ പേര്‍ മരിച്ചത് മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിലാണ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി സാറെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വികസനത്തിന്റെ കാര്യത്തില്‍ എറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. ആശയാടിസ്ഥാനത്തില്‍ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അമിത്ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം മാര്‍ക്‌സിസ്റ്റ് ആക്രമം ഞങ്ങള്‍ക്ക് പുത്തരിയല്ല. സിപിഎം ഭരിക്കുന്ന എല്ലായിടത്തും ബിജെപി പ്രവര്‍ത്തകര്‍ ആക്രമത്തിനിരയായിട്ടുണ്ട്. ത്രിപുര, പശ്ചിമബംഗാള്‍ അവിടെയൊക്കെ സിപിഎം ഭരിച്ചപ്പോഴും ഭരിക്കുമ്പോഴും രാഷ്ട്രീയ കൊലപാതകം നടക്കുന്നു. കേരളത്തിന്റെ പവിത്രമായ ഈ മണ്ണില്‍ നിന്ന് പറയാന്‍ ആഗ്രഹിക്കുന്നു. എവിടെയൊക്കെ സിപിഎം ഇല്ലാതായിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബവാഴ്ചയാണ്. ആക്രമത്തിലുടെയും അഴിമതിയുടെയും  ഫലമായി ഈ സര്‍ക്കാര്‍ ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു.

ജനരക്ഷാ യാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തിയാലാഴ്ത്തിയിരിക്കുകയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപടികള്‍ മന്ദഗതിയിലായിരിക്കുയാണ് പിണറായി സര്‍ക്കാരെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി വൈകിപ്പിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com