നോ രക്ഷ ഫോര്‍ ബിജെപി; പുതിയ ഹാഷ് ടാഗുമായി പിണറായി

കേരളത്തിനെതിരായ പോര്‍വിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് പിണറായി
നോ രക്ഷ ഫോര്‍ ബിജെപി; പുതിയ ഹാഷ് ടാഗുമായി പിണറായി

തിരുവനന്തപുരം: കേരള റിജക്ട്‌സ്, നോ രക്ഷ ഫോര്‍ ബിജെപി ഇന്‍ കേരള. ബിജെപിയുടെ ജനരക്ഷാ യാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവയ്ക്കുന്ന ഹാഷ് ടാഗുകളാണ് ഇവ. പയ്യന്നൂരില്‍ തുടങ്ങിയതു മുതല്‍ പുത്തരിക്കണ്ടത്ത് അവസാനിക്കുന്നതു വരെ ട്രോളുകള്‍ ഏറ്റുവാങ്ങി മുന്നേറിയ ബിജെപി ജാഥയ്ക്ക് കിട്ടിയ അവസാനത്തെ 'ട്രോളുപഹാരം' പോലെയായി  മുഖ്യമന്ത്രിയുടെ ഹാഷ് ടാഗ്.

കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത് ഇവിടത്തെ ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജാഥയെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന അഭിപ്രായം പിണറായി വിജയന്‍ മുന്നോട്ടുവയ്ക്കുന്നത്. മതനിരപേക്ഷ മനസ്സാണ് ഈ നാടിനുള്ളത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അജന്‍ഡയാണ് ബിജെപിയുടേത്. ആ ബിജെപിയില്‍ നിന്നും അതിനെ നയിക്കുന്ന ആര്‍എസ്എസില്‍ നിന്നും കേരളീയര്‍ക്ക് ഒന്നും ഉള്‍ക്കൊള്ളാനില്ല. അതു കൊണ്ടാണ്, കേരളത്തിനെതിരായ പോര്‍വിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് പിണറായി പറയുന്നു.

ചില കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറല്‍ മര്യാദകളുടെ ലംഘനം കൂടിയാണ്. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്? എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നില്‍ ഒന്നു കൂടി തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാര്‍ഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് ഒരളവുവരെ മനസ്സിലാക്കാന്‍ ഇത് കാരണമായി. അത് നല്ല കാര്യമാണ്.
ഈ യാത്രയ്ക്കിടയിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്നത്. അതിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നതായി പിണറായി പോസ്റ്റില്‍ പറയുന്നു. കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയര്‍ പരിഗണിച്ചത്. സമാധാനം തകര്‍ക്കാനുള്ള എല്ലാത്തരം നീക്കങ്ങളെയും പരാജയപ്പെടുത്തി ജാഗ്രതയോടെ ക്രമസമാധാന പാലനം നിര്‍വഹിച്ച പൊലീസിനെ അഭിനന്ദിക്കുന്നു.
വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലും കൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സി പി എം പ്രവര്‍ത്തകരെയും അനുഭാവികളെയും ജനങ്ങളെയാകെയും അഭിവാദ്യം ചെയ്യുന്നു.


വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ ആ വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുക്കുന്നു. ബി ജെ പി ഭരണമുള്ള ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും അമിത് ഷാ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പിണറായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com