ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ് ഇവിടെ നടന്നത്: ജനരക്ഷായാത്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ചില കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചേര്‍ന്ന് നടത്തിയ പ്രചാരണം കേരളത്തിന്റെ മനസമാധാനം തകര്‍ക്കുവാനാണ് ഹേതുവായതെന്ന് മുഖ്യമന്ത്രി
ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ് ഇവിടെ നടന്നത്: ജനരക്ഷായാത്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

 ബിജെപിയുടെ ജനരക്ഷായാത്രയെ വിമര്‍ശനാത്മകമായി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചില കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചേര്‍ന്ന് നടത്തിയ പ്രചാരണം കേരളത്തിന്റെ മനസമാധാനം തകര്‍ക്കുവാനാണ് ഹേതുവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ മര്യാദകളുടെ ലംഘനം കൂടിയാണ് ഇവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനവുമായി,  മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നു. കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയര്‍ പരിഗണിച്ചത്- മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചില കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപന പരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറൽ മര്യാദകളുടെ ലംഘനം കൂടിയാണ്. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാൻ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്? എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ ഒന്നു കൂടി തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇത് കാരണമായി. അത് നല്ല കാര്യമാണ്.

ഈ യാത്രയ്ക്കിടയിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്നത്. അതിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.

വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അർഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയർ പരിഗണിച്ചത്.

സമാധാനം തകർക്കാനുള്ള എല്ലാത്തരം നീക്കങ്ങളെയും പരാജയപ്പെടുത്തി ജാഗ്രതയോടെ ക്രമസമാധാന പാലനം നിർവഹിച്ച പൊലീസിനെ അഭിനന്ദിക്കുന്നു.

വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലും കൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സി പി ഐ എം പ്രവർത്തകരെയും അനുഭാവികളെയും ജനങ്ങളെയാകെയും അഭിവാദ്യം ചെയ്യുന്നു.

വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നു. ബി ജെ പി ഭരണമുള്ള ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ. കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത് ഇവിടത്തെ ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണ്. മതനിരപേക്ഷ മനസ്സാണ് ഈ നാടിനുള്ളത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടയാണ് ബിജെപിയുടേത്. ആ ബിജെപിയിൽ നിന്നും അതിനെ നയിക്കുന്ന ആർഎസ്എസിൽ നിന്നും കേരളീയർക്ക് ഒന്നും ഉൾക്കൊള്ളാനില്ല. അതു കൊണ്ടാണ്, കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാർച്ചിനെ ജനങ്ങൾ തള്ളിക്കളഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com