"ആരോപണം വസ്തുതാവിരുദ്ധവും വിവരക്കേടും"; കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഫൈസല്‍ കാരാട്ട് 

വ്യക്തിപരമായി തേജോവധം ചെയ്ത സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ഫൈസല്‍ കാരാട്ട് 
"ആരോപണം വസ്തുതാവിരുദ്ധവും വിവരക്കേടും"; കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഫൈസല്‍ കാരാട്ട് 

കോഴിക്കോട് : ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം തള്ളി ഫൈസല്‍ കാരാട്ട് രംഗത്ത്. സുരേന്ദ്രന്റെ ആരോപണം വസ്തുതാവിരുദ്ധവും വിവരക്കേടുമാണ്. ആരെങ്കിലും ചര്‍ദ്ദിച്ചത് വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് കാര്യമെന്ത് എന്നതിനെക്കുറിച്ച് സുരേന്ദ്രന് അന്വേഷണം നടത്താമായിരുന്നു. സുരേന്ദ്രന്‍ പറഞ്ഞതുപോലെ എനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ല. ഞാന്‍ ഒരു കേസിലും പ്രതിയുമല്ല. വ്യക്തിപരമായി തേജോവധം ചെയ്ത സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ഫൈസല്‍ കാരാട്ട് പറഞ്ഞു. 

ഫൈസല്‍ കാരാട്ടിന്റെ പ്രസ്താവന 

കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയില്‍ എന്റെ കാറ് സ്വീകരണത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഒരു പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റി പറമ്പത്തുകാവ് ഡിവിഷനിലെ കൗണ്‍സിലറായ എന്റെ വാഹനം ഈ സ്വീകരണ പരിപാടിയില്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതുന്നില്ല.

വസ്തുതകള്‍ മനസ്സിലാക്കാതെ എനിക്കെതിരെ പോസ്റ്റിട്ട സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലും അദ്ദേഹത്തിന്റെ വിവരക്കേടാണ് വ്യക്തമാക്കുന്നത്. ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് കാര്യമെന്ത് എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താമായിരുന്നു.

2013 ല്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. സ്ഥലത്തില്ലാത്ത രണ്ട് പേര്‍ക്കെതിരെ കോഫേപോസ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കുന്നതായുമാണ് എന്റെ അറിവ്.

ഈ കേസിലെ ഒരു പ്രതിയും എന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ള KL 57 ഒ 7 എന്ന ഓഡി Q 7 കാര്‍ എന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരില്‍ എന്നെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അതല്ലാതെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ എനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ല. ഞാന്‍ ഒരു കേസിലും പ്രതിയുമല്ല.

ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ ഡി.ആര്‍.ഐ എന്താണെന്ന് പോലും അറിയാത്ത കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് മനസ്സിലാക്കുന്നതിനാല്‍ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

ഇത്തരം വിലകുറഞ്ഞ കുപ്രചരണങ്ങളിലൂടെ എന്നെ തകര്‍ക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടവര്‍ വൃഥാ വ്യായാമമാണ് നടത്തുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com