സിബിഐയുടെ അപ്പീല്‍ കൂടി പരിഗണിക്കണമെന്ന് ആവശ്യം; ലാവലിന്‍ കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി 

ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ എല്ലാംകൂടി ഒരുമിച്ച് പരിഗണിക്കണമെന്ന് ശിവദാസന്റെ അഭിഭാഷകന്‍  ആവശ്യപ്പെട്ടു
സിബിഐയുടെ അപ്പീല്‍ കൂടി പരിഗണിക്കണമെന്ന് ആവശ്യം; ലാവലിന്‍ കേസ് ആറാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി 

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേയ്ക്ക് മാറ്റി. ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ അപ്പീല്‍ ഫയല്‍ ചെയ്ത  സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി ആറാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. 

ലാവലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ എല്ലാംകൂടി ഒരുമിച്ച് പരിഗണിക്കണമെന്ന് ശിവദാസന്റെ അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെടുകയായിരുന്നു. 

മുഖ്യമന്ത്രി  പിണറായി വിജയന്‍ , മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്  എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കികൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഓഗസ്റ്റ് 23 നാണ് പിണറായിയെ കുറ്റവിമുക്തനാക്കി ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കേസില്‍ പിണറായിയെ തെരഞ്ഞെുപിടിച്ച് പ്രതിയാക്കുകയായിരുന്നെന്നും, വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന പദ്ധതിയ്ക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകും എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com