നികുതി വെട്ടിപ്പ് : ഫഹദ് ഫാസിലിനും അമലാ പോളിനും മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

വ്യക്തമായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി
നികുതി വെട്ടിപ്പ് : ഫഹദ് ഫാസിലിനും അമലാ പോളിനും മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

കൊച്ചി : നികുതി വെട്ടിച്ച് വാഹനങ്ങള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമലാ പോളിനും നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. അമല പോളും ഫഹദ് ഫാസിലും ആഡംബര കാറുകള്‍ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയത്. 


ഫഹദിന്റെ 70 ലക്ഷം വില വരുന്ന മെഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണ്. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്റ് റോസ്, ലോസ്‌പെട്ട്, പുതുപ്പെട്ടി എന്ന വിലാസമാണ് കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ ഫഹദ് എന്നുപേരുള്ള ആളെ അറിയുക പോലുമില്ലെന്നാണ് ഈ വിലാസത്തിലുള്ള വീട്ടില്‍ താമസിക്കുന്ന വീട്ടുടമ പറയുന്നത്. ഫഹദ് ഫാസിലും കുടുംബവും തൃപ്പൂണിത്തുറയിലെ ചോയ്‌സ് ടവറിലാണ് താമസിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതുവഴി 14 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്.

നടി അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഗസ്തില്‍ ചെന്നൈയിലെ ഡീലറില്‍ നിന്നാണ് 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാര്‍ അമല വാങ്ങിയത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 20 ലക്ഷം രൂപ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമലയെ നേരിട്ട് അറിയില്ലെന്ന് വിദ്യാര്‍ഥി വ്യക്തമാക്കിയിരുന്നു. 

അതിനിടെ വ്യക്തമായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പുതുച്ചേരിയിലെ അഞ്ച് ആര്‍ടിഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com