മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ:  തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷയ്‌ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  

പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിതയും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് നടപ്പാക്കുന്നത് ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയിട്ടും നീറ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത തന്നെ പോലെയുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.

പ്ലസ്ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അനിതയ്ക്ക് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത് അനിതയെ കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 

നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും നീറ്റ് യോഗ്യത അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ഓഗസ്ത് 22നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്തംബര്‍ നാലിനകം പ്രവേശനം പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com