പൊലീസ് നിര്‍ണായക നീക്കത്തിലേക്ക്; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും, ഒഴിഞ്ഞുമാറാന്‍ നാദിര്‍ഷയുടെ ശ്രമം

ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്
പൊലീസ് നിര്‍ണായക നീക്കത്തിലേക്ക്; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും, ഒഴിഞ്ഞുമാറാന്‍ നാദിര്‍ഷയുടെ ശ്രമം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നിര്‍ണായകമായ പുതിയ നീക്കത്തിലേക്കു കടക്കുന്നു. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കു പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായത് എന്നാണ് അന്നു പൊലീസ് നല്‍കിയ സൂചന. എന്നാല്‍ ദിലീപിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ നാദിര്‍ഷ പങ്കാളിയാണ് എന്നായിരുന്നു പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഇതു പരിശോധിക്കാം എന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ അതു മറച്ചു വയ്ക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടത്.

നാദിര്‍ഷ ചികിത്സ കഴിഞ്ഞു വരുന്നതു വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. അതേസമയം നാദിര്‍ഷ നിയമോപദേശം തേടിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകളിലുള്ളത് ദിലീപിനെതിരായ തെളിവുകളുടെ ഒരു അംശം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന് ദിലീപ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ട്. ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നതു പോലെ ടവര്‍ ലൊക്കേഷന്‍ തെളിവുകള്‍ മാത്രമല്ല കേസില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയാമായിരുന്നെന്നും ആദ്യ ചോദ്യം ചെയ്യലില്‍ മറച്ചുവച്ചെന്നുമാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com