കൊച്ചി: ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിക്ക് മുന്നില്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിന് മുന്‍പ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അതീവ ഗൗരവമുള്ള കേസാണെന്നായിരുന്നു അങ്കമാലി കോടതി വിലയിരുത്തിയത്.
മറ്റന്നാള്‍ ദിലീപിന്റെ ഹര്‍ജി കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
നടിയുടെ നഗ്നചിത്രം എടുത്ത് നല്‍കാന്‍ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേണവുമായി പൂര്‍ണമായും സഹകരിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
തിങ്കളാഴ്ച നാദിര്‍ഷായുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത് നീട്ടിവയ്ക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ദിലീപ് ജാമ്യഹര്‍ജി നല്‍കി മുന്നോട്ടുപോവുകയായിരുന്നു.
ഇതുകൂടാതെ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഗണേഷ് കുമാര്‍ എംഎല്‍എ അരമണിക്കൂര്‍ ദിലീപുമായി ജയിലില്‍ വെച്ച് സംസാരിച്ചു. അവരുടെ സംസാരത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും, ജയിലിന് പുറത്തുവന്നിട്ട് ഗണേഷ് നടത്തിയ പ്രസ്താവനകള്‍ തങ്ങളുടെ പരിതിയില്‍ വരുന്നതല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുന്നു.
അതിനിടെ രാമലീല സിനമയുടെ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരുന്നാല്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുയ ജൂലൈ 21നായിരുന്നു രാമലീലയുടെ റിലീസ് തീരുമാനിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ