അന്നു രാത്രി രണ്ടര വരെ ദിലീപ് ഉറങ്ങാതിരുന്നു, പിറ്റേന്ന് രാവിലെ പത്തിന് നടിയെ ഫോണില്‍ വിളിച്ചു

അടച്ചിട്ട കോടതിമുറിയില്‍ പ്രോസ്‌ക്യൂഷന്‍ ദിലീപിനെതിരെ മുന്നോട്ടുവച്ചത് ശക്തമായ വാദങ്ങള്‍
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം രാത്രിയില്‍ ദിലീപ് രാത്രി രണ്ടര വരെ ഉറങ്ങാതിരുന്നുവെന്നും ആസൂത്രണം ചെയ്ത പോലെ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചതായും അന്വേഷണ സംഘം. ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയതു പോലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന കേസുമാത്രമല്ല ദിലീപീനെതിരെയുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയത് ദിലീപിന്റെ നിര്‍ദേശാനുസരണമാണ്. അതുകൊണ്ടുതന്നെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യഹര്‍ജിയുടെ രഹസ്യ വാദംകേള്‍ക്കലിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചത്. 

നടി ആക്രമിക്കപ്പെട്ട ദിവസം പനിയായിരുന്നു എന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ പനിയുള്ള ആള്‍ രാത്രി രണ്ടര വരെ ഉറങ്ങാതിരിക്കുമോയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ഈ സമയം വരെ ദിലീപിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാത്രിയില്‍ പലരെയും ദിലീപ് വിളിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇതൊരു ക്വട്ടേഷനാണെന്ന് നടിയുടെ വാഹനത്തില്‍ കയറിയ സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയവര്‍ പിറ്റേന്ന് പത്തു മണിയോടെ ബന്ധപ്പെടുമെന്നും സുനില്‍ കുമാര്‍ നടിയോട് പറഞ്ഞു. ഇതു ശരിവയ്ക്കും വിധത്തില്‍ പിറ്റേന്ന് പത്തു മണിയോടെ നടി താമസിച്ച സ്ഥലത്തേക്ക് ദിലീപിന്റെ കോള്‍ പോയിട്ടുണ്ട്. ഇതെല്ലാം സംഭവത്തില്‍ ദിലീപിനുള്ള പങ്ക് വ്യക്തമാക്കുന്നതാണ്.

ഒരാളെ കുത്താന്‍ കത്തി കൊടുത്തയച്ച ശേഷം കുത്താന്‍ പറഞ്ഞേയുള്ളൂ, കുത്തിയതില്‍ തനിക്കു പങ്കില്ല എന്നു വാദിക്കും പോലെയാണ് ജാമ്യാപേക്ഷയിലെ ദിലീപിന്റെ വാദമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിലീപ് സിനിമാ മേഖലയില്‍ സ്വാധീനമുള്ളയാളാണ്. കെബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആലുവ സബ് ജയിലില്‍ എത്തി നടത്തിയ പ്രസ്താവനകള്‍ ഇതു ബോധ്യപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ ദിലീപിനു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇതു രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com