വടകര: വടകര മോര്‍ഫിംഗ് കേസില്‍ പിടിയിലായി മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കിയത്. രണ്ടായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം മോര്‍ഫിംഗ് നടത്തിയെന്നും ബിബീഷ് വ്യക്തമാക്കി. അറിയാതെ ചെയ്തുപോയതാണെന്നും തെറ്റ്പറ്റിയതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ ഇയാളെ വടകരയില്‍ എ്ത്തിക്കും
വടകരയിലെ സ്റ്റുഡിയോ ഉടമയടക്കം രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോര്‍ഡ് ചെയ്യാന്‍ ഓര്‍ഡര്‍ സ്വീകരിച്ചിരുന്നത് ബിബീഷായിരുന്നു. ഇങ്ങനെ പകര്‍ത്തുന്ന വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ബിബീഷ് ചെയ്തിരുന്നത്. നേരത്തെ തന്നെ ബിബീഷനെതിരെ പോലീസിന് പരാതി ലഭിച്ചിരുന്നതാണ്. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.
ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.എഡിറ്റിംഗില്‍ അഗ്രഗണ്യനായിരുന്നതിനാല്‍ ബിബീഷിനെതിരെ സ്റ്റുഡിയോ ഉടമകളും നടപടിയെടുത്തില്ല. എന്നാല്‍, ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ബിബീഷ് ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത വിവരം അറിഞ്ഞ നാട്ടുകാര്‍ ഇയാളുടെ സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രദേശത്തെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പോലീസിനെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ