ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇടതുപക്ഷ ആശയങ്ങള്‍ ഇറക്കുമതി ചെയ്തതാണ്. ത്രിപുരയില്‍ സി.പി.എമ്മിനെ തൂത്തെറിഞ്ഞുകഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും സിപിഎമ്മിനെ പരാജയപ്പെടുത്തുമെന്നും രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു.
കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണ് നിലനിൽക്കുന്നത്. അതേസമയം ബിജെപിയിലാകട്ടെ ഒരു ബൂത്തുതല പ്രവര്‍ത്തകനു പോലും പ്രധാനമന്ത്രിയാകാൻ അവസരമുണ്ട്.. 1984-ല്‍ രണ്ടു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി.ക്ക് 30 വര്‍ഷം കഴിഞ്ഞപ്പോള്‍, വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കി നരേന്ദ്രമോദി ഉയര്‍ന്നുവന്നതോടെയാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.
ബി.ജെ.പി. മുപ്പത്തിയെട്ടാമത് സ്ഥാപകദിനം ആചരിച്ചു. പ്രവര്‍ത്തകരുടെ അക്ഷീണയത്‌നവും ത്യാഗവുമാണ് പാര്‍ട്ടിയെ ഇത്ര ഉന്നതങ്ങളില്‍ എത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലുടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യത്തിലും സവിശേഷതകളിലും 125 കോടി ജനങ്ങളുടെ കരുത്തിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി. ജാതീയതയിലും കുടുംബവാഴ്ചയിലും ബിജെപി വിശ്വസിക്കുന്നില്ലെന്നും സ്ഥാപകദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിൽ നരേന്ദ്രമോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ