തിരുവനന്തപുരം: മെഡിക്കല്‍ ബില്‍ വിഷയത്തില്‍ ബെന്നി ബെഹനാന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ രംഗത്ത്. കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായി ബെന്നി ബെഹനാൻ ഇന്നലെ ആരോപിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരൻ ഇതിന് മറുപടി നൽകിയത്.
"യുഡിഫ് നേതാക്കള്‍ ഒറ്റക്കെട്ടായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ്". പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടി നല്‍കിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്. അത് ദുര്‍വ്യാഖ്യാനം ചെയ്യരുത്. കയ്യടിക്ക് ഉള്ളതാകരുത്.
പിന്നെ, സ്വാശ്രയക്കൊള്ളക്കാര്‍ എന്നും നമ്മുടെ എല്‍ഡിഎഫ് /യുഡിഎഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).അതുകൊണ്ടാണല്ലോ ഗവര്‍ണ്ണര്‍ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലില്‍ ഇരുന്നു വാദിക്കുന്നത് ! സുധീകരൻ അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വാശ്രയ അഴിമതി ന്യായികരണ ബില്ലിന്റെ പേരില്‍ വന്‍ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് യുഡിഫ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതു കൂടിയാണ് .യുഡിഫ് നേതാക്കള്‍ ഒറ്റക്കെട്ടായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ് ?
ഉമ്മന്‍ ചാണ്ടി നല്‍കിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്. അത് ദുര്‍വ്യാഖ്യാനം ചെയ്യരുത്. കയ്യടിക്കുള്ളതുമാകരുത്. എമ്മല്ലമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു. പരസ്പരം ചര്‍ച്ച ചെയ്യണമായിരുന്നു.
പിന്നെ, സ്വാശ്രയക്കൊള്ളക്കാര്‍ എന്നും നമ്മുടെ എല്‍ഡിഎഫ് /യുഡിഎഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).അതുകൊണ്ടാണല്ലോ ഗവര്‍ണ്ണര്‍ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലില്‍ ഇരുന്നു വാദിക്കുന്നത് !അഴിമതി നടന്നിട്ടുണ്ടെങ്കില്‍ പ്രതിയായ സര്‍ക്കാരിന് പകരം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ നേതാക്കള്‍ ആവശ്യപ്പെടണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ