'ഹാരിസണിന് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യം' : എം സ്വരാജ് 

ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങള്‍ക്കെതിരാണ് - എം സ്വരാജ്
'ഹാരിസണിന് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യം' : എം സ്വരാജ് 

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുളള ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കം തടഞ്ഞ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങള്‍ക്കെതിരാണ് - എം സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ ,തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ ,
38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്.ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോള്‍ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേല്‍ നടപടി സ്വീകരിക്കേണ്ടവര്‍ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണിന് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്.- സ്വരാജ് ചോദിച്ചു.

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കണ്‍മുന്നില്‍ അനീതിയും നിയമ ലംഘനവും നടക്കുമ്പോള്‍ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണ് - സ്വരാജ് കുറിച്ചു. 

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിധി പ്രഹരമേല്‍പിച്ചത് കേരളത്തെ ...

എം. സ്വരാജ് .

കോടതികളുടെ നിലനില്‍പ് കോടതി വിധികളോടുള്ള സാധാരണ ജനങ്ങളുടെ ബഹുമാനത്തെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞത് ന്യൂ ജഴ്‌സിയിലെ പഴയ ചീഫ് ജസ്റ്റീസായിരുന്ന ആര്‍തര്‍ ടി വാണ്ടര്‍ ബില്‍റ്റായിരുന്നു.

ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങള്‍ക്കെതിരാണ്. പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ് .

ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ ,
തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ ,
38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്.

ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോള്‍ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേല്‍ നടപടി സ്വീകരിക്കേണ്ടവര്‍ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്. ?

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കണ്‍മുന്നില്‍ 
അനീതിയും നിയമ ലംഘനവും നടക്കുമ്പോള്‍ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണ്. അപമാനകരമാണ്.

പാട്ടക്കാലാവധി കഴിഞ്ഞ , അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്ര ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ മറ്റാരുടേയും അനുവാദത്തിന് കാത്തു നില്‍ക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങള്‍ തിരിച്ചറിയും. ചിലതരം വിധികള്‍ നിയമവാഴ്ചയെത്തന്നെ ദുര്‍ബലപ്പെടുത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com