തിരുവനന്തപുരം: അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്ന ഡോക്ടറുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി.
അതേസമയം ഡോക്ടറുടെ മരണത്തിൽ അന്വേഷണം പ്രഹസനമാണെന്ന് പരാതിക്കാരനായ ഭർത്താവ് ഡോ. റെജി പറഞ്ഞു. തന്റെ ഭാഗം കേൽക്കാതെയാണ് അന്വേഷണ റിപ്പോർട്ട് ആരോഗ്യ സെക്രട്ടറിക്ക് സമർപ്പിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ആര്‍സിസിയിലെ ചികില്‍സാപിഴവിനെക്കുറിച്ച് ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍ സി സിയില്‍ പ്ളീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന ഡോ മേരി റെജി മാര്‍ച്ച് 18നാണ് മരിച്ചത്. ചികില്‍സാകാലയളവില്‍ ആര്‍ സി സിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി ഭര്‍ത്താവ് ഡോ റെജി ജേക്കബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോപണമുന്നയിച്ചത്. പ്ളീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് അലംഭാവമുണ്ടായി. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നാണ് ആരോപണം.
നിയമനടപടി സ്വീകരിക്കുമെന്നും ഡോ റെജി പറഞ്ഞിരുന്നു. എന്നാല്‍ ഡോ മേരി റെജിയുടെ രോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ വിശദീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ