തൃശൂർ: രാജ്യത്തെ ചില മുസ്ലിം സംഘടനകൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കുന്നത് ബിജെപിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇതിന് പുറമേ ഇവർക്ക് പണം കൊടുക്കുന്നതും ബിജെപിയാണെന്ന് അകത്തളങ്ങളിൽ സംസാരമുണ്ട്.
ഒന്നും അസംഭവ്യമല്ല ഇൗ രാജ്യത്തെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ സീതി സാഹിബ് അക്കാദമിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കർണാടകയിൽ കോൺഗ്രസിന് ജയിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഇതിനൊരു ഭീഷണിയുണ്ട്. ഇവിടെ നിന്നും ഒരു തീവ്രവാദ മുസ്ലിം ഗ്രൂപ്പ് അങ്ങോട്ട് പോകുന്നുണ്ട്. അവിടെ പോയി തീവ്രവാദ പ്രസംഗം നടത്തുന്നതോടെ ബി.ജെ.പിക്കാവും നേട്ടമുണ്ടാവുക. ഇതിലൂടെ ഇരുകൂട്ടർക്കും ലാഭമാണ് ഉണ്ടാവുക. നേരത്തെ യു.പിയിലും സംഭവിച്ചത് ഇതാണ്. അവിടെ ബി.ജെ.പിക്ക് വലിയ വിജയം ഒരുക്കിയത് ചില മുസ്ലിം ന്യൂനപക്ഷ സംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു.
വർഗീയത പരത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന സോഷ്യൽമീഡിയ ഹർത്താൽ അതിെൻറ ഭാഗമായിരുന്നു. മലബാർ കലാപത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചത് പോലെയാണിത്. ബാബറി മസ്ജിദ് പതനകാലത്ത് കാസറ്റ് പ്രസംഗങ്ങള്‍ കൊണ്ട് സമൂഹത്തെ കലുഷിതമാക്കി ഇൗ ശക്തികൾ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇക്കൂട്ടർക്ക് വാട്സ്ആപ്പ് അടക്കം ആധുനിക സജ്ജീകരണങ്ങൾ സഹായത്തിനുണ്ട്.
എന്നാൽ, നേതൃത്വമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ വൈകാരികതയിൽ അപ്രഖ്യാപിത ഹർത്താലുമായി ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്നം ഭീകരമാണ്. കഠ്വ സംഭവത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പാൾ അതിനെ വർഗീതവത്കരിച്ച് നടത്തുന്ന ഇത്തരം പ്രതിഷേധത്തിന്റെ ഗുണം ലഭിക്കുന്നത് സംഘ്പരിവാറിനായിരിക്കും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ