കൊല്ലം : നെഞ്ചുവേദന വന്ന് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ് കണ്ടക്ടറായ തൊടിയൂര്‍ സന്തോഷ് കുമാര്‍, ഡ്രൈവര്‍ മൈനാഗപ്പള്ളി സ്വദേശി താജുദ്ദീന്‍ എന്നിവരുടെ ഇടപെടലാണ് യാത്രക്കാരന് തുണയായത്. കരുനാഗപ്പള്ളി കെട്ടിടത്തില്‍ക്കടവ് കണ്ടത്തില്‍ വീട്ടില്‍ ജയകുമാറാണ് ബസിൽ വെച്ച് നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണത്.
കരുനാഗപ്പള്ളി ഡിപ്പോയല്‍നിന്ന് ഓച്ചിറ വഴി അഴീക്കലിലേക്ക് പോകുന്ന ബസില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രയാര്‍ ജങ്ഷനില്‍നിന്ന് ബസില്‍ കയറിയ ജയകുമാറിന് ആലുംപീടികയില്‍ എത്തിയപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെടുകയും ബസില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇതുകണ്ട കണ്ടക്ടര്‍ ബസ് നിര്‍ത്തിച്ചു. ജയകുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ സഹയാത്രികരോട് സഹായം തേടിയെങ്കിലും ആരും സന്നദ്ധരായില്ല.
തുടര്‍ന്ന് യാത്രക്കാരനെ ബസില്‍ത്തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണം കണ്ടതിനാല്‍ രോഗിയെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്രയുംവേഗം കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഓട്ടോറിക്ഷയില്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ജയകുമാറിനെ എത്തിക്കുകയായിരുന്നു. യാത്രക്കാരന്റെ ബന്ധുക്കളെയും ഓച്ചിറ പോലീസിനെയും വിവരം അറിയിച്ചതിനുശേഷമാണ് ജീവനക്കാര്‍ ആശുപത്രി വിട്ടത്.
മത്സ്യത്തൊഴിലാളിയായ ജയകുമാര്‍ അഴീക്കല്‍ ഹാര്‍ബറിലേക്ക് ജോലിക്കു പോകുംവഴിയാണ് ബസില്‍വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മുമ്പ് കൊച്ചിയിൽ യാത്രക്കാരൻ സ്വകാര്യബസിൽ കുഴഞ്ഞുവീണ് മരിച്ചത് ഏറെ വിവാദമായിരുന്നു. യാത്രക്കാരൻ അബോധാവസ്ഥയിൽ കിടന്നിട്ടും ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് സ്വകാര്യബസ് ജീവനക്കാർ അയാളെ ആശുപത്രിയിലെത്തിക്കാതിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ