ഇടതുബന്ധം തടഞ്ഞവരെ വെട്ടിനിരത്തുമോ? ; ആശങ്കയോടെ ജോസഫ് വിഭാഗം
കോട്ടയം: കേരള കോൺഗ്രസ് എം സംഘടന തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉച്ചക്ക് രണ്ടിനുചേരുന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ ജംബോ കമ്മിറ്റികൾക്ക് പകരം എല്ലാതലങ്ങളിലും ഭാരവാഹികളുടെ എണ്ണം കുറക്കാൻ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിൽ ഒഴിവാക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജോസഫ് വിഭാഗം. ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള മാണിയുടെയും ജോസ് കെ മാണിയുടെയും നീക്കത്തിന് തടയിട്ടതിന്, തെരഞ്ഞെടുപ്പിലൂടെ പകരം വീട്ടുമെന്ന ആശങ്കയാണ് ഇവർക്കിടയിൽ ഉയരുന്നത്.
ജംബോ കമ്മിറ്റികളെ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിൽ, പൂർണമായും തങ്ങളെ അനുസരിക്കുന്നവരെ നേതൃനിരയിൽ പ്രതിഷ്ഠിക്കുകയാണ് മാണിയും ജോസ് കെ മാണിയും ലക്ഷ്യമിടുന്നത്. ജില്ലതല പുനഃസംഘടനയിൽ ജോസ് കെ. മാണിക്കൊപ്പം നിൽക്കുന്നവർക്കായിരുന്നു മുൻഗണന. സംസ്ഥാനതലത്തിലും ഇത് ആവർത്തിക്കുമെന്നാണ് സൂചന.അതേസമയം നേതൃതലത്തിൽ അഴിച്ചുപണി ഉണ്ടായേക്കില്ല. കെ.എം. മാണി ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനുമായി തുടരും.
ഡെപ്യൂട്ടി ചെയർമാനായി സി എഫ് തോമസിനെയും വൈസ് ചെയർമാനായി ജോസ് കെ മാണിയെയും നിലനിർത്തിയേക്കും. എന്നാൽ നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം ഗണ്യമായി കുറയ്ക്കും. അപ്പോൾ 68 ജനറൽ സെക്രട്ടറിമാരാണ് ഉള്ളത്. ഇത് 25 ആയി ചുരുക്കാനാണ് ആലോചന. പാർട്ടിയുടെ പരമോന്നത സമിതിയായ ഉന്നതാധികാര സമിതിയിൽ 23 പേരാണുള്ളത്. ഇത് അതേപടി നിലനിർത്തിയേക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം 400 ആണ്. ഇതും നിലനിർത്തിയേക്കും.
എന്നാൽ ജനറൽ സെക്രട്ടറി, സ്റ്റിയറിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ജോസഫ്, മാണി പക്ഷ നേതാക്കൾ. നേരത്തേ കോട്ടയം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂലിയായിരുന്ന ജില്ല പ്രസിഡൻറിനെ മാറ്റി വിശ്വസ്തനെ മാണി വിഭാഗം തലപ്പത്ത് പ്രതിഷ്ഠിച്ചിരുന്നു. 25 വർഷം പ്രസിഡൻറയിരുന്ന ഇ ജെ. ആഗസ്തിയെയാണ് മാറ്റിയത്. ഇത് തങ്ങൾക്കുള്ള സൂചനയാണോ എന്ന ഭയവും ജോസഫ് വിഭാഗത്തിനുണ്ട്. എന്നാൽതനിക്കൊപ്പം നിൽക്കുന്നവരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ജോസഫ് എന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ