ന്യൂഡൽഹി: കെപിസിസിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. രാഹുലിന്‍റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച്ച.പുതിയ അധ്യക്ഷൻ സംബന്ധിച്ച് ഐ ഗ്രൂപ്പിന്റെ നിലപാടും രമേശ് ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ഇന്നലത്തെ ചർച്ചയിൽ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് രാഹുൽഗാന്ധി അറിയിച്ചതായാണ് സൂചന. അടുത്ത മാസം പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്.
വി ഡി സതീശനെയും കെ സുധാകരനെയുമാണ് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ബെന്നി ബെഹന്നാനും പിസി വിഷ്ണുനാഥിനുമൊപ്പം കെ മുരളീധരന്‍റെ പേരും എ ഗ്രൂപ്പ് നിര്‍ദേശിക്കുമെന്നാണ് വിവരം. അതേസമയം കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ് എന്നീ പേരുകളും ഹൈക്കമാൻഡിന്റെ മനസ്സിലുണ്ട്.
എന്നാൽ വി എം സുധീരനെ നിശ്ചയിച്ച പോലെ ഏകപക്ഷീയമായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഗ്രൂപ്പുകൾ. കെപിസിസി അധ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്ക് , എകെ ആന്‍റണി എന്നിവരുമായി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ