കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം

മലപ്പുറത്ത് പൊന്നാനിയിലും ശക്തമായ തിരയാക്രമണമുണ്ട്.
കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം

തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും തീരപ്രദേശത്തു ശക്തമായ കടലാക്രമണം. ആലപ്പുഴ ചേന്നവേലി, കാട്ടൂര്‍, ആറാട്ടുപുഴ പ്രദേശങ്ങളിലാണു വൈകിട്ട് മൂന്നരയോടെ ശക്തമായ കടലാക്രമണമുണ്ടായത്. പലയിടത്തും കരയിലേക്കു തിരമാലകള്‍ ഇരച്ചുകയറുകയാണ്. ഒറ്റമശേരി പ്രദേശത്തു വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള വീടുകളില്‍ ചിലത് തകര്‍ച്ചയുടെ വക്കിലാണ്.

മലപ്പുറത്ത് പൊന്നാനിയിലും ശക്തമായ തിരയാക്രമണമുണ്ട്. അഴിമുഖത്ത് ജങ്കാര്‍ റോഡിലേക്കും മീന്‍ ചാപ്പകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. എറണാകുളത്ത് ഞാറയ്ക്കല്‍ ആറാട്ടുവഴി, നായരമ്പലം വെളിയത്താന്‍പറമ്പ്, എടവനക്കാട് അണിയില്‍ ബീച്ചുകളില്‍ തിരമാലകള്‍ ശക്തമായാണ് കരയിലേക്ക് പതിക്കുന്നത്. റോഡുകളിലേക്കും കടല്‍ഭിത്തി പരിസരത്തേക്കും വെള്ളം കയറി. വീടുകളിലേക്കു വെള്ളം കയറിയിട്ടില്ല.

കൊല്ലത്ത് അഴീക്കല്‍ പൊഴിക്ക് സമീപവും ഇരവിപുരത്തും ചെറിയ തോതില്‍ കടലാക്രമണമുണ്ട്. ആലപ്പാട് തീരത്തു ശക്തമായി തിരയടിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങളായി കടലാക്രമണം ശക്തമാണ്. കണ്ണൂരില്‍ തലശ്ശേരി, മുഴപ്പിലങ്ങാട് തീരങ്ങളിലും കടലേറ്റം ശക്തമാണ്. തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ തൊണ്ണൂറോളം കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com