കേരളം കലാപഭൂമിയാക്കാൻ നീക്കം; വാട്സാപ്പ് ഹർത്താലിന്റെ ശബ്ദരേഖ പുറത്ത്

ഇപ്പോള്‍ നടന്ന ഹര്‍ത്താല്‍ കുറച്ചു ജില്ലകളില്‍ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ. എന്നാണ് സന്ദേശത്തില്‍ പറയുന്നത്
കേരളം കലാപഭൂമിയാക്കാൻ നീക്കം; വാട്സാപ്പ് ഹർത്താലിന്റെ ശബ്ദരേഖ പുറത്ത്

മലപ്പുറം: വാട്‌സ് ആപ്പ് ഹര്‍ത്താലിന് പിന്നാലെ അടുത്ത ദിവസങ്ങളിലും അക്രമവും കലാപവുമുണ്ടാക്കാന്‍ ഗ്രൂപ്പുകളില്‍ ആഹ്വാനംചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. പിടിയിലായ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ അഖിലാണ് ഗ്രൂപ്പില്‍ ഈ സന്ദേശമിട്ടത്.

മലപ്പുറത്തുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍മാത്രം ഒതുങ്ങരുതെന്നും ഇനിയും അക്രമം വേണമെന്നുമായിരുന്നു സന്ദേശം.ഇതിനായി രണ്ടുമേഖലകളായി വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നുള്ള ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പോലീസിനുകിട്ടിയിരുന്നു. ഇപ്പോള്‍ നടന്ന ഹര്‍ത്താല്‍ കുറച്ചു ജില്ലകളില്‍ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ. എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനം മൊത്തം വിപുലമായ മറ്റൊരു ഹര്‍ത്താലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

ഹര്‍ത്താല്‍ ദിനത്തില്‍ പോലീസ്സ്‌റ്റേഷനുകള്‍ അടിച്ച് തകര്‍ക്കാന്‍ മലപ്പുറം സ്വദേശിയുടെ ആഹ്വാനവുമുണ്ടായിട്ടുണ്ട്. വോയ്‌സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയുടെതാണ് ഈ ശബ്ദം. ഇതിനുശേഷമാണ് തിരൂര്‍, കണ്ണൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് സമീപം സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടാനായിട്ടില്ല.

ഹര്‍ത്താല്‍ പ്രതിഷേധമല്ലെന്നും അക്രമം മാത്രമായിരുന്നു ലക്ഷ്യമെന്നും തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. ഹര്‍ത്താല്‍ കഴിഞ്ഞും അക്രമം കൂടുതല്‍ വിപുലമാക്കാന്‍ അറസ്റ്റിലായ അഖില്‍ ശബ്ദസന്ദേശമിട്ടിരുന്നു.സൈബര്‍ അന്വേഷണം പൊലീസ് കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. ഇതിനിടെ താനൂരില്‍ കെ.ആര്‍. ബേക്കറി തകര്‍ത്തതും തിരൂര്‍ പൊലീസ് സ്റ്റേഷന്‍അക്രമിച്ചതുമായ സംഭവങ്ങളില്‍ 10പേരെ പോലീസ് പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com