ഗുരുവായൂരിലെ പ്രസാദ ഊട്ടില്‍ അഹിന്ദുക്കളെ അനുവദിക്കില്ല, ചെരിപ്പിട്ടും പാന്റ് ധരിച്ചും പങ്കെടുക്കാമെന്ന ഭേദഗതിയും പിന്‍വലിച്ചു

പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നും ചെരിപ്പും പാന്റും ധരിച്ചുമെത്താമെന്നുമാണ് കഴിഞ്ഞ യോഗത്തില്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചിരുന്നത്
ഗുരുവായൂരിലെ പ്രസാദ ഊട്ടില്‍ അഹിന്ദുക്കളെ അനുവദിക്കില്ല, ചെരിപ്പിട്ടും പാന്റ് ധരിച്ചും പങ്കെടുക്കാമെന്ന ഭേദഗതിയും പിന്‍വലിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ചു. തന്ത്രിയും വിവിധ ഹൈന്ദവ സംഘടനകളും എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നും ചെരിപ്പും പാന്റും ധരിച്ചുമെത്താമെന്നുമാണ് കഴിഞ്ഞ യോഗത്തില്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചിരുന്നത്. 

കാലങ്ങളായി പിന്‍തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പരിഗണിക്കാതെ പ്രസാദ ഊട്ടില്‍ മാറ്റം വരുത്തിയ ദേവസ്വം തീരുമാനം പിന്‍വലിക്കണമെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കു തന്ത്രി കത്തു നല്‍കി. 

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തു വിളക്കുവച്ചു ഭഗവാനു നല്‍കുന്നുവെന്ന സങ്കല്‍പത്തില്‍ ഒരിലയില്‍ വിളമ്പിത്തുടങ്ങി ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചാണു പ്രസാദഊട്ടു നടത്തുന്നതെന്ന് തന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിനകത്ത് എങ്ങനെ നടന്നുവോ അതുപോലെ നടത്താമെന്ന ഉറപ്പിലാണു ഊട്ടു പുറത്തേക്കു മാറ്റിയത്. ഇതേ നിബന്ധനയിലാണു ചെമ്പൈ സംഗീതോല്‍സവവും ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്. സംഗീതോത്സവം ഇപ്പോഴും ക്ഷേത്ര മര്യാദകള്‍ പാലിച്ചാണ് നടത്തുന്നത്. ചെരിപ്പിച്ച് ആരും സംഗീതോത്സവ വേദിയില്‍ കടക്കാറില്ല. ക്ഷേത്രാചാരമര്യാദകള്‍ പാലിക്കാതെ പ്രസാദ ഊട്ടു നല്‍കുന്നതിനെതിരെ ഭക്തരും ഭക്തജനസംഘടനകളും മനോവ്യഥ അറിയിച്ചതായും തന്ത്രി കത്തില്‍ പറയുന്നു.

ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകളും പ്രസാദ ഊട്ടിലെ മാറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു. പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോവും എന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ മുന്നറിയിപ്പ്.

ക്ഷത്രാചാരവുമായി നേരിട്ടു ബന്ധമില്ലെന്ന രീതിയിലാണ് പ്രസാദ ഊട്ടിനെക്കുറിച്ച് തീരുമാനമെടുത്തതെന്ന് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ ദാസ് പ്രതികരിച്ചു.
ആചാരവും ചിട്ടയും ഭക്തരുടെ വികാരവും മാനിക്കാതെ ഒരു തീരുമാനവും നടപ്പാക്കില്ലെന്നും ക്ഷേത്ര കാര്യങ്ങളില്‍ തന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ച ശേഷമേ ഏതു തീരുമാനവും നടപ്പാക്കൂ എന്നും മോഹന്‍ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com