കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടാന്‍ കാരണം വൈകല്യം ഉണ്ടാവുമെന്ന ഭയമെന്ന് അമ്മയുടെ മൊഴി. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ കഴിച്ചതിനാല്‍ കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടാകുമോയെന്ന ഭയംമൂലമാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ്, കുഞ്ഞിനെ കൊന്നതിന് അറസ്റ്റിലായ മാതാവ് അമ്പിളി പൊലീസിനോടു പറഞ്ഞത്. കൊലയ്ക്കു കൂട്ടുനിന്ന അച്ഛന്‍ മഹേഷിനെയും പൊലീസ് അറസ്റ്റു ചെയ്തു.
ശാരീരികമായ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ നാലുമാസം കഴിഞ്ഞാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നാണ്
ഇവര്‍ പൊലീസിനോടു പറഞ്ഞത്. മറ്റൊരു കുട്ടി ഉടന്‍ വേണ്ടെന്ന നിലപാടായിരുന്നു. ഇതിനായി പല ആശുപത്രികളെയും സമീപിച്ചു. നാലുമാസം വളര്‍ച്ചയെത്തിയതിനാല്‍ കുഞ്ഞിനെ ഒഴിവാക്കുക പ്രയാസമാണെന്ന നിലപാടായിരുന്നു ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മറ്റാരുടെയോ നിര്‍ദ്ദേശം സ്വീകരിച്ച് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ കഴിച്ചു. ഇതിനുശേഷം നിരവധിതവണ അമ്പിളിക്ക് രക്തസ്രാവമുണ്ടായി. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ കഴിച്ചാല്‍ കുഞ്ഞിന് ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഭയം മൂലമാണ് ജനിച്ചപ്പോള്‍തന്നെ കൊലപ്പെടുത്തിയത്. അമ്പിളിയുടെ പ്രസവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ മഹേഷിനോട് അബോര്‍ഷനാണെന്നായിരുന്നു അമ്പിളി പറഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് പുത്തൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍കൂടിയായ സി.ഐ. ഒ.എ.സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ അമ്പിളി കുറ്റം സമ്മതിച്ചു.
ഈമാസം 17ന് വൈകീട്ട് നാലിനാണ് അമ്പിളി പ്രസവിച്ചത്. ബ്ലേഡുകൊണ്ട് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയശേഷം കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു. പ്രസവസമയത്ത് ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങള്‍ അലമാരയില്‍ ഒളിപ്പിച്ചശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിനു പുറകുവശത്ത് കുഴിയെടുത്ത് മൂടി. മൂടിയഭാഗം ചവിട്ടി ഉറപ്പിക്കുകമാത്രമേ ചെയ്തുള്ളു.
കുഴിച്ചിട്ട ഭാഗത്തുനിന്ന് 40 മീറ്റര്‍ ദൂരെയുള്ള കാടുമൂടിയ പുരയിടത്തിലാണ് കൈകാലുകള്‍ നഷ്ടപ്പെട്ടനിലയില്‍ കുഞ്ഞിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. നായ്ക്കളോമറ്റോ കടിച്ചുകൊണ്ടു പോയതാകാമെന്നാണ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ