കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. വരാപ്പുഴ കേസില്‍ സിപിഎം ഇടപെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ ബാലിശമാണ്. കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ സങ്കുചിത താല്‍പ്പര്യമാണെന്നും രാജീവ് പറഞ്ഞു.
ശ്രീജിത്ത് കസ്റ്റഡി മരണ കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ജില്ലാ നേതൃത്വം എസ് പിക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാർട്ടി വിട്ടുപോകുന്ന യുവാക്കൾക്ക് താക്കീത് എന്ന നിലയ്ക്കാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കസ്റ്റഡി മരണക്കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്‍റെ പങ്ക് അന്വേഷിക്കണം. ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെ പ്രശ്നം ഒതുക്കി തീർക്കാൻ ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ശ്രമിക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പാർട്ടി ജില്ലാ സെക്രട്ടറി പറയാതെ എസ് പിയും ആർടിഎഫും ചലിക്കില്ല. സ്ഥലംമാറിപ്പോയ എസ് പി എ.വി ജോർജിന് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ