കൊലപാതകം രണ്ടു യുവാക്കളുടെ പ്രേരണയാല്‍; സൗമ്യയുടെ ആത്മഹത്യ നാടകം പൊളിഞ്ഞു

മാതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതത്തിനായിയെന്നും സൗമ്യയുടെ കുറ്റസമ്മത മൊഴി
കൊലപാതകം രണ്ടു യുവാക്കളുടെ പ്രേരണയാല്‍; സൗമ്യയുടെ ആത്മഹത്യ നാടകം പൊളിഞ്ഞു

കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ പൊളിഞ്ഞത് സൗമ്യയുടെ ആത്മഹത്യ നാടകം.സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബബാധ്യതകളും ഉയര്‍ത്തികാട്ടി മാതാപിതാക്കളുടെയും മകളുടെയും മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുളള സൗമ്യയുടെ ശ്രമമാണ് പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പൊളിഞ്ഞത്. മാതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതത്തിനായിയെന്നും സൗമ്യയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. രണ്ടു യുവാക്കളുടെ പ്രേരണയാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സൗമ്യ അസ്വസ്ഥത കാണിച്ച് ചികിത്സ തേടിയതും അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി

അതേസമയം മകള്‍ ഐശ്വര്യ മരിച്ചതും വിഷം ഉളളില്‍ ചെന്നെന്ന് തെളിഞ്ഞു. ആന്തരികാവയവ പരിശോധനയിലാണ് അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയത്. വിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

പിണറായിയില്‍ നാലുമാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി  സൗമ്യയുടെ മൊഴി കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സൗമ്യയുടെ വഴിവിട്ട ജീവിതം നേരില്‍ കാണാന്‍ ഇടയായതാണ് നാലുമാസം മുന്‍പ് മകളെ കൊലപ്പെടുത്താന്‍ കാരണം. മകള്‍ക്ക് ചോറില്‍ കലര്‍ത്തിയാണ് വിഷം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തില്‍ പിടിക്കപ്പെടാതായതോടെ തടസ്സം നിന്ന മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തി. ഇവര്‍ക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയാണ് നല്‍കിയതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. നാട്ടിലെ കടയില്‍ നിന്ന് തനിച്ചാണ് വിഷം വാങ്ങിയതെന്നും സൗമ്യ പറഞ്ഞു.

സംശയമുണ്ടാകാതിരിക്കാന്‍ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെളളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സൗമ്യ തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പരിശോധനയില്‍ സൗമ്യക്ക് പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇളയമകളുടെ ജനനത്തിന് ശേഷം സൗമ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു.

മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മരണത്തില്‍ നേരത്തെ സംശയം തോന്നിയ പൊലീസ് സൗമ്യയെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹത്തിലും വിഷാംശമുളളതായി  രാസപരിശോധന ഫലത്തില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയത്.

സൗമ്യയെ സഹായിച്ച നാലു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച് രാത്രി പത്തോടെയാണ് സൗമ്യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com