കണ്ണൂര്‍: പിണറായിയില്‍ നാലുമാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി സൗമ്യയുടെ മൊഴി കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. സൗമ്യയുടെ വഴിവിട്ട ജീവിതം നേരില്‍ കാണാന്‍ ഇടയായതാണ് നാലുമാസം മുന്‍പ് മകളെ കൊലപ്പെടുത്താന്‍ കാരണം. മകള്‍ക്ക് ചോറില്‍ കലര്‍ത്തിയാണ് വിഷം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തില്‍ പിടിക്കപ്പെടാതായതോടെ തടസ്സം നിന്ന മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തി. ഇവര്‍ക്കും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയാണ് നല്‍കിയതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. നാട്ടിലെ കടയില്‍ നിന്ന് തനിച്ചാണ് വിഷം വാങ്ങിയതെന്നും സൗമ്യ പറഞ്ഞു.
സംശയമുണ്ടാകാതിരിക്കാന്‍ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെളളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സൗമ്യ തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പരിശോധനയില്‍ സൗമ്യക്ക് പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇളയമകളുടെ ജനനത്തിന് ശേഷം സൗമ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു.
മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മരണത്തില്‍ നേരത്തെ സംശയം തോന്നിയ പൊലീസ് സൗമ്യയെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹത്തിലും വിഷാംശമുളളതായി രാസപരിശോധന ഫലത്തില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയത്.
സൗമ്യയെ സഹായിച്ച നാലു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച് രാത്രി പത്തോടെയാണ് സൗമ്യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ